ലഖ്നൗ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തകര്‍പ്പന്‍ ഇന്നിങ്‌സുമായി സഞ്ജു സാംസണ്‍. ലോകകപ്പ് ടീം സെലക്ഷന്റെ ഭാഗമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഉടന്‍ യോഗം ചേരാനിരിക്കെയാണ് സഞ്ജു തന്റെ പ്രതിഭയുടെ മിന്നലാട്ടം പകർന്നാടിയത്. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഇനി തന്നെ തഴയുക അസാധ്യമാണെന്ന മുന്നറിയിപ്പും കൂടിയായിരുന്നു ഇന്നിംഗ്സ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ അപരാജിത ഫിഫ്റ്റിയോടെ കളിയിലെ ഹീറോ ആയാണ് സഞ്ജു കൈയടി നേടിയത്. ഇതേ കളിയില്‍ തന്നെ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (76) ഉജ്ജ്വല ഫിഫ്റ്റി നേടിയപ്പോള്‍ സഞ്ജു സമ്മര്‍ദ്ദത്തിലായിരുന്നു. കാരണം ഈ ഇന്നിങ്‌സോടെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ വിരാട് കോലിക്കു പിറകില്‍ രണ്ടാംസ്ഥാനത്തേക്കും അദ്ദേഹം ഉയര്‍ന്നിരുന്നു. രാഹുലിനെ ഓവര്‍ടേക്ക് ചെയ്യാനും ലോകകപ്പ് ടീമിലേക്കുള്ള തന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കാനും മികച്ചൊരു ഇന്നിങ്‌സ് സഞ്ജുവിനു ആവശ്യമായിരുന്നു. കിടിലന്‍ പ്രകടനത്തോടെ അദ്ദേഹം അതു നേടിയെടുക്കുകയും ചെയ്തു. മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു പുറത്താവാതെ 71 റണ്‍സാണ് അടിച്ചെടുത്തത്. 33 ബോളുകള്‍ നേരിട്ട് ഏഴു ഫോറും നാലു സിക്‌സറുമുള്‍പ്പെടെയാണ് 71 റൺസ് നേടിയത്.
തകർപ്പൻ ഇന്നിങ്‌സോടെ രാഹുലിനെ ഓവര്‍ടേക്ക് ചെയ്ത് ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനായി മാറിയിരിക്കുകയാണ് സഞ്ജു. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 77 ശരാശരിയില്‍ 161.08 സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ലോകപ്പിലേക്കു മല്‍സരിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സെടുത്ത താരം മാത്രമല്ല സഞ്ജു. ശരാശരി, സ്‌ട്രൈക്ക് റേറ്റ്, ഫിഫ്റ്റികള്‍ എന്നിവയുടെ കാര്യത്തിലും അദ്ദേഹം തന്നെയാണ് മുന്നിൽ. സഞ്ജുവിനു പിന്നില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്താണ് രാഹുല്‍. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 378 റണ്‍സാണ് അദ്ദേഹം നേടിയത്. 42 ശരാശരിയില്‍ 144.27 സ്‌ട്രൈക്ക് റേറ്റോടെയാണിത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് രാഹുല്‍ കുറിച്ചിരിക്കുന്നത്. രാഹുല്‍ കഴിഞ്ഞാല്‍ റണ്‍വേട്ടയില്‍ തൊട്ടുപിറകിലായി നാലാമന്‍ റിഷഭ് പന്താണ്. 10 ഇന്നിങ്‌സുകളില്‍ നിന്നും 371 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രാഹുലും റിഷഭും തമ്മില്‍ വെറും ഏഴു റണ്‍സിന്റെ വ്യത്യാസം മാത്രമേയുള്ളൂ. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലുമെല്ലാം രാഹുലിന്റെ മുകളിലാണ് റിഷഭിന്റെ സ്ഥാനം. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്റെ ശരാശരി 46.37ഉം സ്‌ട്രൈക്ക് റേറ്റ് 160.60ഉം ആണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ തന്നെയാണ് റിഷഭും ഇതിനകം നേടിയത്.
ലോകകപ്പിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു മല്‍സരിക്കുന്ന സഞ്ജുവും രാഹുലും നേര്‍ക്കുനേര്‍ വരുന്നുവെന്നതിനാല്‍ ലഖ്‌നൗ- റോയല്‍സ് പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. രണ്ടു പേരും ഈ പ്രതീക്ഷകള്‍ തെറ്റിച്ചതുമില്ല. പക്ഷെ രാഹുലിനേക്കാള്‍ ഒരുപടി മുകളില്‍പ്പോയത് സഞ്ജുവാണെന്നു മാത്രം.
ക്ഷമയോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടു പോയ അദ്ദേഹം പിന്നീട് ഗിയര്‍ മാറ്റേണ്ട സമയമെത്തിയപ്പോള്‍ അഗ്രസീവ് ബാറ്റിങിലൂടെ സ്‌കോറിങിന്റെ വേഗത വര്‍ധിപ്പിക്കുകയും ചെയ്തു. മാത്രമല്ല ക്രീസില്‍ പുറത്താവാതെ നിന്ന് സിക്‌സറിലൂടെ റോയല്‍സിന്റെ വിജയറണ്‍സ് കുറിക്കാനും സഞ്ജുവിനു സാധിച്ചു. അതുകൊണ്ടു തന്നെ ഈ ഇന്നിങ്‌സ് വളരെ സ്‌പെഷ്യല്‍ തന്നെയാണ്.
നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റിഷഭായിരിക്കും ലോകകപ്പിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുകയെന്നായിരുന്നു സൂചനകള്‍. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു രാഹുല്‍, സഞ്ജു എന്നിവരിലൊള്‍ക്കു നറുക്കു വീഴുകയും ചെയ്യും.സഞ്ജുവിനേക്കാള്‍ രാഹുലിനാണ് മുന്‍തൂക്കമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി തന്നെ സഞ്ജു ടീമിലേക്കു വന്നേ തീരൂ.