തിരുവനന്തപുരം:എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴനോട്ടീസ് അയയ്ക്കുന്നത് പൂർണമായും നിർത്തി കെല്‍ട്രോണ്‍. ഒരുവർഷത്തേക്ക് 25 ലക്ഷം നോട്ടീസ് വിതരണംചെയ്യാനുള്ള കരാറാണ് കെല്‍ട്രോൺ ഏറ്റെടുത്തത്. എന്നാല്‍, നിയമലംഘനങ്ങള്‍ 50 ലക്ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് നോട്ടീസ് അയക്കൽ നിര്‍ത്തിയത്.
അച്ചടിയും തപാല്‍ക്കൂലിയും കവറും ഉള്‍പ്പെടെ ഒരു നോട്ടീസിന് 20 രൂപയാണ് കെൽട്രോണിൻ്റെ പ്രതിഫലം. അധിക തുക ആവശ്യപ്പെട്ട് കെല്‍ട്രോണ്‍, മോട്ടോര്‍വാഹനവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നോട്ടീസ് നിര്‍ത്തിവെച്ചെങ്കിലും എ.ഐ. ക്യാമറകള്‍ കണ്ണടച്ചിട്ടില്ല. പിഴചുമത്തല്‍ തുടരുന്നുണ്ട്.
ഇ-ചെലാന്‍ വഴി പിഴചുമത്തുമ്പോള്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്പരില്‍ എസ്.എം.എസ്. അയക്കുകയാണ് പതിവ്. എന്നാല്‍, പലരും ഇത് ശ്രദ്ധിക്കാറില്ല. മൊബൈല്‍ നമ്പര്‍ കൃത്യമല്ലെങ്കില്‍ നോട്ടീസിലൂടെയാണ് വിവരങ്ങൾ അറിഞ്ഞിരുന്നത്.
നോട്ടീസ് നിര്‍ത്തിവെച്ചത് പിഴ വഴിയുള്ള വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചുമത്തുന്ന പിഴയുടെ എട്ടുശതമാനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. നോട്ടീസ് അയയ്ക്കുമ്പോള്‍ 30 ശതമാനംപേര്‍ പിഴ അടച്ചിരുന്നു. പിഴയടയ്ക്കാത്ത 15 ലക്ഷം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തി മോട്ടോര്‍വാഹനവകുപ്പ് സേവനങ്ങള്‍ തടഞ്ഞിട്ടുണ്ട്. എന്തെങ്കിലും അപേക്ഷയുമായി മോട്ടോര്‍വാഹനവകുപ്പിനെ സമീപിക്കുമ്പോള്‍മാത്രമാണ് ഈ വാഹനങ്ങളില്‍നിന്ന് പിഴത്തുക ഈടാക്കുന്നത്.
ഉപകരാറുകള്‍ വഴി വിവാദമായ എ.ഐ. ക്യാമറ പദ്ധതി ജൂണ്‍ മൂന്നിന്നാണ് ഒരുവര്‍ഷം പിന്നിടുന്നത്. ഇതുവരെ 300 കോടി രൂപയുടെ പിഴയാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ 64 കോടിയാണ് ഇതുവരെ അടച്ചിട്ടുള്ളത്. ക്യാമറകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കുമായി കെൽട്രോൺ 165 കോടി ചെലവിട്ടിരുന്നു.