ബെംഗളൂരു: ശക്തമായ മഴയിൽ നോർത്ത് ബെംഗളൂരുവിൽ വെള്ളപ്പൊക്കം. തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ യെലഹങ്ക, വിദ്യാരണ്യപുര എന്നിവിടങ്ങൾ വെള്ളത്തിലായി.
മേഖലയിൽ മേഘവിസ്ഫോടനത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. ഒക്ടോബർ 24 വരെ മഴ തുടരുമെന്നും മഴയ്ക്കൊപ്പം ഇടിയും മിന്നലും ഉണ്ടാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
യെലഹങ്കയിൽ പെയ്ത കനത്ത മഴയിൽ കൊഗിലു തടാകം കരകവിഞ്ഞതിനെ തുടർന്ന് കേന്ദ്രീയ വിഹാർ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിൽ നാലടിയിലധികം വെള്ളം കയറി. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘം ബോട്ട് ഉപയോഗിച്ച് 3000ത്തിലധികം താമസക്കാരെ ഒഴിപ്പിച്ചു. അപ്പാർട്ട്മെൻ്റിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായി.
വിദ്യാരണ്യപുരയിലെ ദൊഡ്ഡബൊമ്മസാന്ദ്ര തടാകത്തിൻ്റെ ബണ്ട് തകർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തി. ടാറ്റ നഗർ, ഭദ്രപ്പ ലേഔട്ട്, ബാലാജി ലേഔട്ട് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. 18 വർഷത്തിനിടയിൽ ആദ്യമായാണ് ബണ്ട് തകർന്നതെന്ന് മന്ത്രി പറഞ്ഞു.
പെട്ടെന്നുണ്ടായ മേഘസ്ഫോടനത്തെ തുടർന്ന്, 18 വർഷത്തിനിടെ ആദ്യമായി ദൊഡ്ഡബൊമ്മസാദ്ര തടാകം പരമാവധി ശേഷിയിൽ എത്തി. വെള്ളം ഓടകളിലേക്കും റോഡുകളിലേക്കും ഒഴുകിയത് വെള്ളപ്പൊക്കത്തിന് കാരണമായി. ജികെവികെ ഏരിയയിലും വിദ്യാരണ്യപുരയിലും മേഘസ്‌ഫോടനത്തെ തുടർന്ന് വെള്ളം ദൊഡ്ഡബൊമ്മസദ്ര തടാകത്തിലേക്ക് ഒഴുകിയെത്തിയത് വെള്ളപ്പൊക്കത്തിന് വഴിവെച്ചു. ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രദേശവാസികൾക്ക് താമസവും ഭക്ഷണവും ഒരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ചൗദേശ്വരി നഗറിൽ 157 മില്ലിമീറ്ററും യെലഹങ്കയിൽ 141 മില്ലിമീറ്ററും വിദ്യാരണ്യപുരയിൽ 109 മില്ലിമീറ്ററും ജക്കൂരുവിൽ 98 മില്ലിമീറ്ററും കൊടിഗേഹള്ളിയിൽ 81.5 മില്ലിമീറ്ററും മഴ പെയ്തുവെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ശക്തമായ മഴയിൽ 10 തടാകങ്ങൾ നിറഞ്ഞത് 4,000 വീടുകളെ ബാധിച്ചു. കേന്ദ്രീയ വിഹാർ അപ്പാർട്ട്മെൻ്റിനെയാണ് സാഹചര്യം ഗുരുതരമായി ബാധിച്ചതെന്നും രക്ഷാപ്രവർത്തനത്തിന് 26 ബോട്ടുകൾ വിന്യസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Heavy rains caused significant flooding in North Bengaluru on Monday night, especially in the areas of Yelahanka and Vidyaranyapura.