കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ ഉത്തരവ് പുറത്ത്
കാബൂൾ: വിവാഹവുമായി ബന്ധപ്പെട്ട പുതിയ നിയമാവലി പുറത്തിറക്കി അഫ്ഗാനിസ്ഥാനിലെ Taliban ഭരണകൂടം. പ്രായപൂർത്തിയായ കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന വ്യവസ്ഥയാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താലിബാൻ പരമോന്നത നേതാവ് Hibatullah Akhundzada ഈ നിയമാവലിക്ക് അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
31 വകുപ്പുകളുള്ള കുടുംബനിയമ ഉത്തരവിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവാഹം, വിവാഹമോചനം, ബാലവിവാഹം, പുരുഷ രക്ഷിതാക്കളുടെ അധികാരം, ഭർത്താവിനെ കാണാതാകൽ, നിർബന്ധിത വേർപിരിയൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്.
പുതിയ നിയമപ്രകാരം ബാലവിവാഹങ്ങളുടെ കാര്യത്തിൽ അച്ഛൻമാർക്കും മുത്തശ്ശൻമാർക്കും കൂടുതൽ അധികാരം ലഭിക്കും. പെൺകുട്ടികൾ പ്രായപൂർത്തിയായ ശേഷം ഇത്തരം വിവാഹങ്ങൾ റദ്ദാക്കാൻ അപേക്ഷിക്കാമെങ്കിലും അതിന് താലിബാൻ കോടതിയുടെ അനുമതി നിർബന്ധമായിരിക്കും.
അതേസമയം പ്രായപൂർത്തിയായ കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന വ്യവസ്ഥ മനുഷ്യാവകാശ സംഘടനകളുടെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മുമ്പ് വിവാഹിതയായ സ്ത്രീകളുടേയോ പുരുഷന്മാരുടേയോ മൗനം ഇതേ രീതിയിൽ സമ്മതമായി കണക്കാക്കില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ചില മേഖലകളിൽ നിലനിന്നിരുന്ന പരമ്പരാഗത ആചാരങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുന്നതാണ് പുതിയ നിയമങ്ങളെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ വിമർശനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും മൂലം ബാലവിവാഹങ്ങൾ ഇപ്പോഴും വ്യാപകമാണെന്ന ആശങ്കയും ഉയരുന്നുണ്ട്.
English Summary
The Taliban government in Afghanistan has introduced a new family law stating that the silence of a virgin adult girl can be treated as consent for marriage.









