തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് ആഭ്യന്തരവും വിജിലൻസ് വകുപ്പും നൽകാൻ ധാരണയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ചെന്നിത്തലയുടെ വസതിയിലെത്തി നടത്തിയ ചർച്ചയിലാണ് സമവായമുണ്ടായതെന്നാണ് വിവരം.
മന്ത്രിസഭയിൽ ചേരണമെങ്കിൽ ആഭ്യന്തര വകുപ്പ് വേണമെന്ന ചെന്നിത്തലയുടെ ആവശ്യം കോൺഗ്രസ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. ധനകാര്യ വകുപ്പ് വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്തേക്കുമെന്നാണ് സൂചന. ഡി.ജി.പി-യുമായി രമേശ് ചെന്നിത്തല ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ചെന്നിത്തലയോട് അടുത്ത ബന്ധമുള്ള അൻവർ സാദത്തിനും ഐ.സി. ബാലകൃഷ്ണനും മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യം കൂടി പരിഗണനയിലുണ്ടെന്നാണ് വിവരം. സതീശനുശേഷം കെ.സി. വേണുഗോപാലും കെ. സുധാകരനും ചെന്നിത്തലയെ സന്ദർശിച്ചു.
മന്ത്രിസഭാ ധാരണപ്രകാരം കോൺഗ്രസിനുള്ളിൽ കെ.സി. വേണുഗോപാൽ വിഭാഗത്തിനാണ് മേൽക്കൈ ലഭിച്ചിരിക്കുന്നത്. ഏഴ് മന്ത്രിസ്ഥാനം ഈ വിഭാഗത്തിന് ലഭിക്കുമ്പോൾ ചെന്നിത്തല പക്ഷത്തിന് മൂന്ന് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഉൾപ്പെടെ ഗ്രൂപ്പില്ലാത്ത രണ്ട് നേതാക്കൾക്കും മന്ത്രിസ്ഥാനം ലഭിക്കും.
തിങ്കളാഴ്ച രാവിലെ 10ന് സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഇന്ന് വൈകിട്ടോടെ അന്തിമ പട്ടിക ഗവർണർക്ക് സമർപ്പിക്കും. എ.ഐ.സി.സി നേതൃത്വത്തിന്റെ അംഗീകാരത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കും. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം കൂടാതെ ചീഫ് വിപ്പ് പദവിയും നൽകാനാണ് ധാരണ. ആർ.എസ്.പി, കേരള കോൺഗ്രസ് (ജേക്കബ്), സി.എം.പി എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം വീതവും ലഭിക്കും.
കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ബിന്ദുകൃഷ്ണ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ മന്ത്രിസഭയിലെത്തുമെന്നാണ് വിവരം.
അതേസമയം ജാതി-സമുദായ പ്രാതിനിധ്യത്തിൽ ഈഴവ സമുദായത്തിന് വെറും രണ്ട് മന്ത്രിസ്ഥാനങ്ങൾ മാത്രമാണ് ലഭിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്.
English Summary
A consensus has reportedly been reached to give the Home and Vigilance portfolios to Ramesh Chennithala in the upcoming V.D. Satheesan-led UDF government.









