’കുറഞ്ഞത് 4 മന്ത്രിമാർ വേണം!’ വി.ഡി. സതീശനോട് ആവശ്യങ്ങളുമായി ശിവഗിരി മഠം; സമുദായ സമവാക്യങ്ങളിൽ പുതിയ തർക്കം?
തിരുവനന്തപുരം: ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും ബന്ധമുള്ള നിയമസഭാംഗങ്ങളിൽ നിന്ന് മൂന്ന് മുതൽ നാല് പേർ വരെ വി.ഡി. സതീശൻ മന്ത്രിസഭയിൽ ഉൾപ്പെടണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
ഇക്കാര്യം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് തുടങ്ങിയ പ്രധാന വകുപ്പുകൾ മഠവുമായി ബന്ധപ്പെട്ട നേതാക്കൾക്ക് നൽകണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും പ്രവർത്തന നിയന്ത്രണത്തിലും വ്യക്തമായ മാർഗനിർദേശങ്ങൾ വേണമെന്നും സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് 18 പേരുടെ പേരുകൾ ശിവഗിരി മഠം നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് തുടങ്ങിയ പിന്നാക്ക വിഭാഗ നേതാക്കൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്നും കൊടിക്കുന്നിൽ സുരേഷിനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും മഠം ആവശ്യപ്പെട്ടിരുന്നു.
കേരള കൗമുദി എഡിറ്റോറിയലിൽ ആറുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും കുറഞ്ഞത് മൂന്ന് മുതൽ നാല് പേർ വരെ മന്ത്രിസഭയിലെത്തുമെന്ന പ്രതീക്ഷ മഠത്തിനുണ്ടെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മുഖ്യമന്ത്രി ഈ ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
English Summary
Sivagiri Mutt has demanded adequate representation in the upcoming V.D. Satheesan cabinet for leaders associated with the Sree Narayana movement.









