പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു
കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. അപകടത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പെട്രോൾ ടാങ്കിൽ ചോർച്ചയോ എൻജിൻ റേഡിയേറ്റർ ഭാഗത്തോ എസി യൂണിറ്റിലോ സാങ്കേതിക തകരാറുകളോ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ സോന (27) ആണ് മരിച്ചത്. ആറുമാസം ഗർഭിണിയായിരുന്ന സോനയും ഭർത്താവ് രജിൻലാലും ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു കാറിൽ തീപിടിത്തമുണ്ടായത്.
റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. ഡ്രൈവർ സീറ്റിലുണ്ടായിരുന്ന രജിൻലാൽ പുറത്തേക്ക് രക്ഷപ്പെട്ടെങ്കിലും പിൻസീറ്റിലുണ്ടായിരുന്ന സോനയ്ക്ക് പുറത്തിറങ്ങാനായില്ല. ഡോർ ലോക്ക് ആയതാണ് രക്ഷപ്പെടാൻ തടസ്സമായതെന്നാണ് സൂചന.
ശരീരത്തിൽ തീപിടിച്ചതിനെ തുടർന്ന് രജിൻ സമീപത്തെ തോട്ടിലിറങ്ങി തീയണയ്ക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കാറിൽ രജിൻലാൽ മാത്രമാണെന്നാണ് നാട്ടുകാർ കരുതിയത്. പിന്നീട് സോനയും കാറിനുള്ളിലുണ്ടെന്ന് രജിൻ അറിയിച്ചതോടെയാണ് കൂടുതൽ രക്ഷാപ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഇതിനോടകം തീ ശക്തമായി പടർന്നിരുന്നു.
പേരാമ്പ്രയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് തീയണച്ച ശേഷം സോനയുടെ മൃതദേഹം പുറത്തെടുത്തത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മേപ്പയൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ സാങ്കേതിക പരിശോധന മോട്ടോർ വാഹന വകുപ്പും നടത്തും.
മൂന്ന് വർഷം മുൻപായിരുന്നു രജിൻലാലിന്റെയും സോനയുടെയും വിവാഹം. വിദേശത്ത് ജോലി ചെയ്തിരുന്ന രജിൻലാൽ ഭാര്യയുടെ പ്രസവസമയത്ത് ഒപ്പമിരിക്കാനായി ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്.
English Summary
Mystery continues in the tragic car fire incident in Kozhikode that claimed the life of a pregnant woman.









