അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങളുമായി അന്വേഷണം മുന്നേറുന്നു. രാജസ്ഥാനിലെ സികാറിൽ പ്രതികൾ രഹസ്യമായി ഫ്ലാറ്റ് എടുത്ത് പ്രവർത്തിച്ചിരുന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. ചോദ്യപ്പേപ്പർ വിതരണം ചെയ്യാനും ഉദ്യോഗാർത്ഥികളുമായി ആശയവിനിമയം നടത്താനും ഈ കേന്ദ്രം ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ഫ്ലാറ്റിൽ വെച്ചാണ് നിരവധി വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ കൈമാറിയതെന്നാണ് കണ്ടെത്തൽ. ഈ കേന്ദ്രവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏകദേശം 150 വിദ്യാർത്ഥികൾ ഇപ്പോൾ സിബിഐയുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
കേസിൽ അറസ്റ്റിലായ സഹോദരങ്ങളായ ദിനേശ് ബിവാൾ, മാംഗിലാൽ ബിവാൾ, മാംഗിലാലിന്റെ മകൻ വികാസ് എന്നിവരും ഈ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നാണ് സൂചന. ദിനേശിന്റെ മകൻ ഋഷി ബിവാളിനും ചോദ്യപ്പേപ്പർ ചോർച്ചയിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് സിബിഐ വ്യക്തമാക്കി.
നിലവിൽ ഒളിവിൽ കഴിയുന്ന ഋഷിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപ്പേപ്പർ ലഭിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ചാണ് ദിനേശ് ചോദ്യപ്പേപ്പർ കൈപ്പറ്റിയതെന്നും പിന്നീട് അത് മകന് നൽകിയതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്.
എന്നാൽ ചോദ്യപ്പേപ്പർ മുൻകൂട്ടി ലഭിച്ചിട്ടും ഋഷിക്ക് 720ൽ 107 മാർക്ക് മാത്രമാണ് ലഭിച്ചത്. പത്താം ക്ലാസ്സിൽ 44 ശതമാനവും പ്ലസ്ടുവിൽ 50.80 ശതമാനവുമായിരുന്നു ഋഷിയുടെ മാർക്ക്.
ഋഷിയെ പിടികൂടാനായാൽ മാത്രമേ കേസിലെ കൂടുതൽ ബന്ധങ്ങൾ കണ്ടെത്താനാകൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
English Summary
The CBI investigation into the NEET question paper leak has revealed that the accused operated from a rented flat in Sikar, Rajasthan, which was allegedly used to distribute leaked question papers and coordinate with candidates. Around 150 students linked to the centre are under CBI surveillance. Investigators also found that Rishi Bival, son of accused Dinesh Bival, had received the leaked paper before the exam after his father allegedly paid ₹10 lakh for it. Despite this, Rishi scored only 107 out of 720 marks. The CBI has intensified its search for the absconding accused.








