’മനഃപൂർവ്വം കത്തിച്ചതുപോലെ!’ കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. ആറുമാസം ഗർഭിണിയായിരുന്ന സോനയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന സംശയമാണ് ബന്ധുക്കൾ ഉയർത്തുന്നത്.
സോനയുടെ ഭർത്താവായ രജിൻലാലിനെതിരെയും കുടുംബം ഗുരുതര ആരോപണങ്ങളുമായി മുന്നോട്ടുവന്നു. “ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തിനശിക്കില്ല. മനഃപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നത്” എന്ന് സോനയുടെ അമ്മാവൻ എ.കെ. സത്യൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
കാറിനുള്ളിൽ മാരകമായ എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും, എന്തുകൊണ്ടാണ് സോനയെ മുൻസീറ്റിൽ ഇരുത്താതെ പിൻസീറ്റിൽ ഇരുത്തിയതെന്നും കുടുംബം ചോദിക്കുന്നു. അപകടസമയത്ത് രജിൻലാൽ തോട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും, എന്നാൽ പിന്നിലെ ഡോർ തുറക്കാത്തതിനാൽ സോന കാറിനുള്ളിൽ കുടുങ്ങിയതായും ആരോപണമുണ്ട്.
വ്യാഴാഴ്ച രാത്രി ഒൻപത് പതിനഞ്ചോടെയായിരുന്നു അപകടം. ഡോക്ടറെ കാണിച്ച ശേഷം സ്വിഫ്റ്റ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഡ്രൈവർ സീറ്റിലുണ്ടായിരുന്ന രജിൻലാൽ പുറത്തേക്ക് രക്ഷപ്പെട്ടെങ്കിലും പിൻസീറ്റിലായിരുന്ന സോനയ്ക്ക് പുറത്തിറങ്ങാനായില്ല. പേരാമ്പ്രയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് തീയണച്ച ശേഷം മൃതദേഹം പുറത്തെടുത്തത്.
സംഭവത്തിൽ രജിൻലാലിനും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാൻ സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
മേപ്പയൂർ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
English Summary
The family of a pregnant woman who died in a car fire incident in Kozhikode has raised serious allegations against her husband, claiming the death may have been a planned murder.









