കരാറുകാർ തമ്മിൽ മത്സരം! ‘ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്’; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ പുതിയ പ്രതിസന്ധി
കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി തുടരുന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായി നാട്ടിലേക്ക് മടങ്ങിയ ബംഗാളി തൊഴിലാളികളിൽ പലരും ഇതുവരെ കേരളത്തിലേക്ക് തിരിച്ചെത്താത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
മമത ബാനർജി സർക്കാരിന് പകരം ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ സ്വന്തം സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പല തൊഴിലാളികളും തുടരുന്നതെന്നാണ് വിലയിരുത്തൽ. ഇതോടെ നിർമാണം, ഹോട്ടൽ, പ്ലൈവുഡ്, കൃഷി, ഗൃഹശുചീകരണം ഉൾപ്പെടെയുള്ള മേഖലകൾ കടുത്ത തൊഴിലാളി ക്ഷാമം നേരിടുകയാണ്.
തൊഴിലാളികളെ കിട്ടാത്തതിനെ തുടർന്ന് വീടുകളും വാണിജ്യ കെട്ടിടങ്ങളും ഉൾപ്പെടെയുള്ള നിരവധി നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. ദിവസങ്ങൾക്കകം പൂർത്തിയാക്കേണ്ട ജോലികൾ ആഴ്ചകളായി നീളുന്നതോടെ നിർമാണ ചെലവും കുത്തനെ ഉയർന്നു. തൊഴിലാളികളെ ലഭ്യമാക്കാൻ കരാറുകാർ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നതായും റിപ്പോർട്ടുണ്ട്.
മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി. പറമ്പ് വെട്ടിത്തെളിക്കൽ, ഓട ശുചീകരണം, മേൽക്കൂര അറ്റകുറ്റപ്പണി, മരംമുറി തുടങ്ങിയ ജോലികൾക്ക് ആളെ കിട്ടാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ലഭ്യമായ തൊഴിലാളികൾ ഉയർന്ന ദിവസവേതനം ആവശ്യപ്പെടുന്നതും സാധാരണ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
ചെറിയ ഹോട്ടലുകളും ഭക്ഷണശാലകളും തൊഴിലാളി ക്ഷാമത്തിന്റെ ആഘാതം നേരിടുകയാണ്. പാചക തൊഴിലാളികളെയും സർവീസ് ജീവനക്കാരെയും കണ്ടെത്താൻ കഴിയാത്തതിനാൽ ചില സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിയതായും ഉടമകൾ പറയുന്നു.
പ്ലൈവുഡ് വ്യവസായ മേഖലയിലും തൊഴിലാളികളുടെ കുറവ് ഉത്പാദനത്തെ ബാധിച്ചു തുടങ്ങി. ചില യൂണിറ്റുകൾ ഷിഫ്റ്റുകൾ ചുരുക്കി പ്രവർത്തിക്കുമ്പോൾ മറ്റ് ചിലത് താത്കാലിക നിയന്ത്രണങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്.
തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ ദിവസവേതനവും കുത്തനെ ഉയർന്നു. “ആളില്ല, ഉള്ളവർ പറയുന്ന കൂലി നൽകാനും കഴിയുന്നില്ല” എന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്. തൊഴിലാളി ക്ഷാമം തുടർന്നാൽ നിർമാണ-വ്യാപാര മേഖലകൾക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാകുമെന്നാണ് വ്യാപാരി സംഘടനകളുടെ മുന്നറിയിപ്പ്.
English Summary
Kerala is facing a severe shortage of migrant workers across multiple sectors as many labourers from West Bengal who returned home for elections have not come back. The shortage has badly affected construction, hotels, plywood industries, agriculture, and cleaning services. Rising wages and delays in projects are creating financial pressure on businesses and ordinary households. Trade bodies warn that prolonged labour shortages could seriously impact Kerala’s economy and force small businesses to shut down.








