വാഷിങ്ടൺ: ഇരട്ട സഹോദരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിന് 15 വർഷത്തെ തടവ്. കൊലപാതകത്തെക്കുറിച്ചുള്ള പ്രതിയുടെ വിചിത്ര വാദം ഏറെ ജനശ്രദ്ധ നേടിയിരുന്നു. സ്വപ്നമെന്ന് കരുതിയാണ് തന്റെ ഇരട്ട സഹോദരിയായ മേഖനെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പറയുന്നത്. ബെഞ്ചമിൻ എലിയട്ട് എന്ന യുവാവാണ് കേസിലെ പ്രതി.
2021 സെപ്തംബർ 29-ന് ആണ് കൊലപാതകം നടക്കുന്നത്. 17 വയസ്സ് മാത്രമായിരുന്നു അന്ന് പ്രതിയുടെ പ്രായം. ഇരട്ട സഹോദരിയെ ഇയാൾ കത്തി കൊണ്ട് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തന്റെ മുറിയിലാണ് തലേന്ന് രാത്രി കിടന്നുറങ്ങിയതെന്നും എന്നാൽ എഴുന്നേറ്റപ്പോൾ മേഖന്റെ മുറിയിൽ അവളുടെ കഴുത്തിൽ കത്തി കുത്തി നിന്ന നിലയിലായിരുന്നുവെന്നും ബെഞ്ചമിൻ എലിയട്ട് പറഞ്ഞു. ഉണർന്നപ്പോൾ, താൻ സ്വപ്നം കാണുകയല്ലെന്ന് തിരിച്ചറിഞ്ഞയുടൻ കത്തി നീക്കം ചെയ്യുകയും സഹോദരിക്ക് സിപിആർ നൽകുകയും ചെയ്തുവെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.
സംഭവസ്ഥലത്തേക്ക് ആളുകൾ എത്തിയപ്പോൾ കാണുന്നത് പ്രതി മേഖന് സിപിആർ നൽകാൻ ശ്രമിക്കുന്നതാണ്. എന്നാൽ ഒന്നിലധികം കുത്തേറ്റ മേഖൻ മരണത്തിന് കീഴടങ്ങിയിരുന്നു. സഹോദരിയെ കൊല ചെയ്ത താൻ ഒരു വിധത്തിലുമുള്ള ബഹുമാനവും അർഹിക്കുന്നില്ലെന്ന് പ്രതി കോടതി മുറിയിൽ വച്ച് പറഞ്ഞു. ബോധം വന്നപ്പോൾ പരിഭ്രാന്തനായി, കത്തി താഴെയിട്ട് തലയിണ കൊണ്ട് രക്തസ്രാവം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്നും തന്റെ മൊബൈലിൽ നിന്ന് 911 എന്ന എമർജൻസി നമ്പറിൽ വിളിക്കുകയായിരുന്നുവെന്നും ബെഞ്ചമിൻ പറഞ്ഞു.
ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുക, വിചിത്രമായി പെരുമാറുക എന്നീ ലക്ഷണങ്ങളുള്ള പാരാസോമ്നിയാസ്-സ്ലീപ്പ് ഡിസോർഡേഴ്സ് ഉള്ളയാളാണ് ഇതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പക്ഷെ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ പ്രതിക്ക് ഇല്ലെന്ന് ഇയാളെ പരിശോധിച്ച ന്യൂറോളജിസ്റ്റ് ഡോ. ജെറാൾഡ് സിമ്മൺസ് പറഞ്ഞതായി എബിസി റിപ്പോർട്ട് ചെയ്തിരുന്നു.