കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂർ പൗരസമിതിയുടെ നിയന്ത്രണത്തിലുള്ള ഗുരുമന്ദിരത്തിൽ നടന്നത് മോഷണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
ക്ഷേത്രത്തിന്റെ മുൻവശത്തെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർത്ത ശേഷമാണ് കാണിക്കവഞ്ചി കവർന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ചില്ല് തകർത്ത ശേഷം അകത്തേക്ക് കൈകടത്തിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കവർച്ചയ്ക്കിടെ മോഷ്ടാവിന്റെ കൈ ചില്ലിൽ തട്ടി മുറിഞ്ഞതായും വ്യക്തമായിട്ടുണ്ട്.
മന്ദിരത്തിന്റെ ചില്ലുകളിലും ചുവരുകളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കൈ മുറിഞ്ഞതിനെ തുടർന്ന് രക്തം ചുമരിൽ തേച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
മോഷണശ്രമം നടന്നതായി ഉറപ്പായതോടെ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഗുരുമന്ദിരത്തിൽ സി.സി.ടി.വി ക്യാമറകൾ ഇല്ലെന്ന കാര്യം ഉറപ്പാക്കിയ ശേഷമാണ് മോഷണം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു.
ഇന്നലെ പുലർച്ചെ നാലുമണിയോടെ ഗുരുമന്ദിരത്തിൽ വിളക്ക് തെളിക്കാനെത്തിയ ജീവനക്കാരൻ അനിൽകുമാറാണ് ചില്ല് തകർന്ന നിലയിൽ ആദ്യം കണ്ടത്. തുടർന്ന് ഭാരവാഹികളെ വിവരം അറിയിക്കുകയും മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ ഏകദേശം 5,000 രൂപയുടെ നഷ്ടമുണ്ടായതായി ഗുരുമന്ദിരം ഭാരവാഹികൾ അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
സംഭവത്തെ തുടർന്ന് വി. മുരളീധരൻ എം.എൽ.എ ഗുരുമന്ദിരം സന്ദർശിച്ചു.
മോഷ്ടാക്കളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary
Police confirmed that a theft took place at Gurumandiram in Ulloor, Thiruvananthapuram. The donation box was allegedly stolen after breaking the temple’s front glass panel. Blood stains found at the scene are expected to play a key role in the investigation.









