ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന് മുന്നിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ‘ജീപ്പ് സ്റ്റേഷൻ’ മാറ്റാൻ തീരുമാനം. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേർന്നാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.
യോഗത്തിന്റെ മിനുട്സ് കണ്ണൂർ പോലീസിന് ലഭിക്കുന്നതോടെ ജീപ്പ് മാറ്റാനുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീടിന് മുന്നിൽ സ്ഥിരമായി പോലീസ് ജീപ്പും കാവലും ഏർപ്പെടുത്തിയത്. എന്നാൽ അദ്ദേഹം ഇപ്പോൾ പ്രതിപക്ഷ നേതാവായ ശേഷവും ഈ ക്രമീകരണം തുടരുകയായിരുന്നു.
എ.ആർ. ക്യാമ്പിലെ ആറ് പോലീസുകാരും രണ്ട് എസ്.ഐമാരും അടങ്ങുന്ന സംഘമാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ ഡ്യൂട്ടി ചെയ്തിരുന്നത്. ഒരേസമയം രണ്ട് പോലീസുകാരും ഒരു എസ്.ഐയും ജീപ്പിൽ കാവലുണ്ടായിരുന്നു.
കടുത്ത ചൂടിലും മഴയിലും 24 മണിക്കൂറും ജീപ്പിനുള്ളിൽ കഴിയേണ്ട സാഹചര്യം പോലീസുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ആദ്യകാലത്ത് സമീപവാസികളുടെ വീടുകളിലെ ശൗചാലയങ്ങളാണ് പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്നത്. പിന്നീട് അടുത്തുള്ള സൂപ്പർമാർക്കറ്റിലെ സൗകര്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
ജീപ്പ് ഇപ്പോൾ പ്രവർത്തനരഹിതമായ നിലയിലാണെന്നും, ബാറ്ററി പോലും മാറ്റിയതിനാൽ വാഹനം ഓടിക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ വാഹനം കെട്ടിവലിച്ചുകൊണ്ടുപോകേണ്ടിവരുമെന്നാണ് വിവരം.
English Summary
Authorities have decided to remove the police jeep stationed for years outside former Chief Minister Pinarayi Vijayan’s residence in Kannur. The move comes after discussions by the State Security Review Committee, following reports about the difficult conditions faced by police personnel stationed there round the clock.
Pinarayi Vijayan, Kannur, Kerala Police, Security Review Committee, Police Security, Kerala Politics, Pandyalamukku, Kerala News, Former Chief Minister, Police Duty









