നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം! എന്താണ് ‘നേഗ്ലെറിയ ഫൗലേറി’? ഈ മാരക രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഏലിയാമ്മ ഔസേപ്പ് (73) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ 15നായിരുന്നു മരണം. പിന്നീട് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌കജ്വരമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കായി പോകുന്ന ഏലിയാമ്മ കനാലിലോ മലിനജലത്തിലോ കുളിച്ചിട്ടുണ്ടോയെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
ഇതിനിടെ കോഴിക്കോട് ഒരാഴ്ചയ്ക്കിടെ രണ്ടുപേരെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
നേഗ്ലെറിയ ഫൗലേറി ഉൾപ്പെടെയുള്ള അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലൂടെയോ ചെവിയിലൂടെയോ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കാം.
തീവ്ര തലവേദന, പനി, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തോട് അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയും ഉണ്ടാകാം.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നത് ഒഴിവാക്കുക, നീന്തുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കുക, സ്വിമ്മിങ് പൂളുകളും കിണറുകളും കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
English Summary
A 73-year-old woman from Kothamangalam in Kerala has died due to amoebic meningoencephalitis, raising fresh concerns over the rare but highly fatal infection. Health officials have launched an investigation and urged the public to avoid contaminated water sources and follow preventive measures. Two more suspected cases are currently under treatment in Kozhikode.









