പൊതുജന സുരക്ഷയ്ക്ക് മുൻഗണന! തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് അടിയന്തിരമായി മാറ്റണം! പിടികൂടുന്ന നായ്ക്കളെ പഴയ സ്ഥലങ്ങളിലേക്ക് തിരിച്ചുവിടരുത്! തെരുവുനായ നിയന്ത്രണത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണമെന്ന മുൻ ഉത്തരവിൽ മാറ്റമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളും സംഘടനകളും നൽകിയ ഹർജികൾ കോടതി തള്ളി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്‌കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്‌പോർട്‌സ് കോംപ്ലക്സുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
പിടികൂടുന്ന നായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും അവയെ പഴയ സ്ഥലങ്ങളിലേക്ക് തിരിച്ചുവിടരുതെന്നും കോടതി വ്യക്തമാക്കി. കൂടാതെ, അധികൃതർ നിശ്ചയിച്ച ഇടങ്ങൾ ഒഴികെ തെരുവുകളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും നിയന്ത്രണ വിധേയമാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
മൃഗസംരക്ഷണ സംഘടനകളും പ്രവർത്തകരും ഈ നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച നിരവധി അപേക്ഷകളിലാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചത്. ജനുവരി 29ന് വാദം പൂർത്തിയാക്കിയ ശേഷം മാറ്റിവെച്ചിരുന്ന വിധിയാണ് ഇപ്പോൾ പുറപ്പെടുവിച്ചത്.
English Summary
The Supreme Court refused to modify its earlier order directing authorities to remove stray dogs from public places such as schools, hospitals, bus stands, and railway stations. The court dismissed petitions filed by animal lovers and welfare groups seeking relaxation of the restrictions and ordered strict implementation of the earlier directives.









