എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര പദ്ധതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് മാനേജ്മെന്റ് സർക്കാരിന് നിർദേശങ്ങൾ നൽകാൻ ഒരുങ്ങുന്നത്.
സൗജന്യ യാത്ര സിറ്റി, ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തുക, സ്വദേശത്ത് നിന്ന് നിശ്ചിത ദൂരപരിധിവരെ മാത്രം അനുവദിക്കുക, പ്രത്യേക സൗജന്യ യാത്രാ കാർഡുകൾ നൽകുക തുടങ്ങിയ നിർദേശങ്ങളാണ് പരിഗണനയിൽ ഉള്ളത്.
എല്ലാ ക്ലാസ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം 3.2 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇതോടെ പ്രതിമാസ ബാധ്യത 96 കോടി രൂപയായി ഉയരും. നിലവിൽ സ്ഥാപനത്തിന്റെ പ്രതിദിന വരുമാനം ഏകദേശം 8 കോടി രൂപയാണ്.
പെൻഷനും ശമ്പളവും നൽകുന്നതിനായി സർക്കാർ പ്രതിമാസം വലിയ സാമ്പത്തിക സഹായം നൽകുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് 3100 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ധനവില വർധനയും സ്ഥാപനത്തിന് തിരിച്ചടിയായിട്ടുണ്ട്. ദിവസം ഏകദേശം പത്ത് ലക്ഷം രൂപയുടെ അധിക ചെലവാണ് ഇതുമൂലം വരുന്നത്. പദ്ധതി നടപ്പാക്കുമ്പോൾ വരുമാന നഷ്ടത്തിന് അനുസരിച്ച് സർക്കാർ അധിക ധനസഹായം നൽകേണ്ടിവരുമെന്നും വിലയിരുത്തൽ ഉണ്ട്.
അതേസമയം, സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി യാത്രക്കാരിൽ 40 ശതമാനത്തിലേറെയും സ്ത്രീകളാണ്. സിറ്റി, ഓർഡിനറി ബസുകളിൽ ഈ നിരക്ക് 60 ശതമാനത്തോളം ഉയരുന്നുണ്ട്.
English Summary
The Kerala government’s proposed free KSRTC travel scheme for women may be implemented with restrictions due to the corporation’s financial condition.









