ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനപ്രതിനിധികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്തത് 193 കേസുകൾ. എന്നാൽ, ഇതിൽ ശിക്ഷ വിധിച്ചത് രണ്ട് കേസുകളിൽ മാത്രം.
2016-2017ലും 2019-2020ലും ആണ് ഓരോ കേസുകളിൽ കോടതി ശിക്ഷ വിധിച്ചത്. സിപിഐഎമ്മിൻ്റെ രാജ്യസഭാ അംഗം എ എ റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം സഭയെ അറിയിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തിൽ രാജ്യത്താകെ 5900-ത്തിലധികം ഇ ഡി കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. രാജ്യത്ത് എംപിമാർക്കും എംഎൽഎമാർക്കും എതിരെ കഴിഞ്ഞ പത്ത് വർഷത്തിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്തത് 193 കേസുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇതിൽ വിചാരണ പൂർത്തിയായത് വെറും 45 കേസുകളിൽ മാത്രമാണ്. ഭൂരിഭാഗം കേസുകളും വിചാരണ കോടതികളിൽ നീണ്ടുപോകുന്ന സാഹചര്യമാണ്. പ്രതിപക്ഷ നേതാക്കളിൽ രാഹുൽ ഗാന്ധി, പി ചിദംബരം, ലാലു പ്രസാദ് യാദവ്, കനിമൊഴി, എ രാജ, കാർത്തി ചിദംബരം, അരവിന്ദ് കെജ്‌രിവാള്‍ ഉൾപ്പെടെ നിരവധി പ്രമുഖർക്കെതിരെ ഇ ഡി കേസെടുത്തിട്ടുണ്ട്. എന്നാൽ, ഇഡി രജിസ്റ്റർ ചെയ്യുന്ന പല കേസുകളിലും രാഷ്ട്രീയ പ്രേരിതമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.