അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്
ന്യൂഡൽഹി: കേരള ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനെത്തിയ അഭിഭാഷക ദീപ ജോസഫ് മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയ സംഭവത്തിൽ വിവാദം. രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശവും നടത്തിയെന്ന ആരോപണമാണ് ഉയരുന്നത്.
ദീപ ജോസഫിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് തത്സമയ വാർത്ത നൽകിക്കൊണ്ടിരുന്ന ഒരു ടെലിവിഷൻ ചാനലിലെ മാധ്യമപ്രവർത്തകയോടാണ് ആദ്യം ദീപ ജോസഫ് രൂക്ഷമായി പ്രതികരിച്ചത്. “ആരോടാണ് ചോദിച്ചിട്ട് വാർത്ത നൽകുന്നത്” എന്ന് ചോദിച്ചുകൊണ്ട് റിപ്പോർട്ടറുടെ അടുത്തേക്ക് എത്തിയ ദീപ, മൈക്ക് തട്ടിക്കളയാൻ ശ്രമിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു.
ഇതിന് പിന്നാലെ മറ്റ് മാധ്യമപ്രവർത്തകരും വിഷയത്തിൽ ഇടപെട്ടതോടെ മറ്റൊരു ചാനലിന്റെ പ്രതിനിധിയോടും ദീപ ജോസഫ് തട്ടിക്കയറി. തന്റെ പേരിൽ വാർത്ത നൽകാൻ ആരാണ് അധികാരം നൽകിയതെന്നും, “വാർത്ത ക്യാൻസൽ ചെയ്യ്” എന്നും അവർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിനിടെ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ “രതിജീവിത” എന്ന് വിളിച്ചാണ് ദീപ ജോസഫ് അധിക്ഷേപിച്ചതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചപ്പോഴും ദീപ വീണ്ടും രൂക്ഷമായി പ്രതികരിച്ചതായാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ദീപ ജോസഫ് നേരത്തെയും പ്രതിയായിരുന്നു. ആ കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ചോദ്യം ചെയ്ത് അവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഒരു വനിതാ അഭിഭാഷകയായിട്ടും ഇത്തരം ഭാഷ ഉപയോഗിച്ചത് എന്തിനാണെന്ന് ചോദിച്ച് സുപ്രീം കോടതി ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
English Summary
Advocate Deepa Joseph created a scene at Kerala House in New Delhi after allegedly confronting journalists and making derogatory remarks about the survivor in the Rahul Mankootathil case. The incident has sparked criticism, especially over her comments directed at the survivor and media personnel.









