ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രസാദത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി പോലീസ്. കഴിഞ്ഞ വർഷം രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനിടെ പ്രസാദം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ആറു ലക്ഷത്തിലധികം ഭക്തരെ കബളിപ്പിച്ചതായാണ് അയോധ്യ പോലീസ് കണ്ടെത്തിയത്. 3.85 കോടി രൂപയാണ് ഭക്തർക്ക് നഷ്ടമായത്. അമേരിക്കയിൽ താമസിക്കുന്ന ഗാസിയാബാദ് സ്വദേശിയായ ആശിഷ് സിങ്ങാണ് തട്ടിപ്പിനു പിന്നിലെ മുഖ്യസൂത്രധാരൻ.
രാം ലല്ലയുടെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രസാദം, രാമക്ഷേത്രത്തിന്റെ മാതൃക, ഒരു സ്വർണ്ണനാണയം എന്നിവ സൗജന്യമായി വീട്ടിലെത്തിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്ത് ഒരു വെബ്‌സൈറ്റ് രൂപീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
തുടർന്ന് തട്ടിപ്പിനെ കുറിച്ച് ഒട്ടേറെ പേർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി 17-നാണ് സംഭവം പുറത്തുവന്നതെന്ന് അയോധ്യ പോലീസ് മേധാവി ഗൗരവ് ഗ്രോവർ പറഞ്ഞു.
പ്രസാദവും മറ്റ് വസ്തുക്കളും എത്തിച്ചുനൽകുന്നതിന് ആശിഷ് ഇന്ത്യക്കാരിൽനിന്ന് 51 രൂപയും വിദേശ ഉപഭോക്താക്കളിൽനിന്ന് 11 ഡോളറും ആണ് ഈടാക്കിയത്. പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇരകളിൽനിന്ന് പണം സ്വീകരിക്കാൻ വിവിധ പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ ഉപയോഗിച്ചതായി പോലീസ് വ്യക്തമാക്കി.