അറിയാം കാമാക്ഷി എസ്.ഐ. എന്ന മോഷ്ടാവിന്റെ കഥ
ഇടുക്കിയെ വിറപ്പിച്ച മോഷ്ടാവ് കാമാക്ഷി എസ്.ഐ. എന്ന കാമാക്ഷി ബിജുവിനെയും മകൻ വിബിൻ ബിജുവിനെയും തിരഞ്ഞ് കട്ടപ്പന പോലീസ് .
ഡിസംബർ 29 ന് കട്ടപ്പന ഇരുപതേക്കറിലെ ഏലം സ്റ്റോറിൽ നിന്നും 270 കിലോ ഏലക്ക മോഷ്ടിച്ച കേസിലാണ് പോലീസ് പ്രതികളെ അന്വേഷിക്കുന്നത്.
മോഷ്ടിച്ച വസ്തുക്കൾ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വിൽപന നടത്തുകയാണ് പ്രതിയും മകനും പല കേസുകളിലും ചെയ്തിരുന്നത്.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഭവന വേദനവും വാഹന മോഷണവുമായി 500 കേസുകളിൽ പ്രതിയായ ബിജു 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മോഷണം നടത്തി കിട്ടുന്ന തുക ഉപയോഗിച്ച് ആഡംബര വാഹനങ്ങളും വസ്തുക്കളും വാങ്ങിക്കൂട്ടുകയാണ് പതിവ്. മകനും ബിജുവിന്റെ വഴിയെ മോഷണത്തിനിറങ്ങിയത് ഇടുക്കി പോലീസിന് ചില്ലറ തലവേദനയല്ല ഉണ്ടാക്കുന്നത്.
ചോദ്യം ചെയ്താൽ സത്യം പറയാത്തതും പോലീസിനെതിരെ സ്ഥിരമായി കോടതിയിൽ പരാതി നൽകുന്നതും കാമാക്ഷി ബിജുവുമായി ബന്ധപ്പെട്ട കേസുകൾ പോലീസിനെ ഊരാക്കുടുക്കിലാക്കുന്നു.
ഇടുക്കിയെ വിറപ്പിച്ച കള്ളൻ ബാങ്ക് കൊള്ളയ്ക്കും തയാറെടുപ്പ് നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
കാമാക്ഷിയിൽ എസ്.ഐ.വേഷം കെട്ടി നിന്ന് വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് പിടിയിലായതോടെയാണ് ബിജുവിന് കാമാക്ഷി എസ്.ഐ.എന്ന പേര് ലഭിച്ചത്.
മോഷണത്തിന് ശേഷം തന്നെ പിടിയ്ക്കാനെത്തുന്ന പോലീസിനെ ബിജു ആക്രമിയ്ക്കുന്നത് പതിവാണ്. പോലീസിനെ ആക്രമിച്ച മൂന്നോളം കേസുകൾ പ്രതിയ്‌ക്കെതിരെയുണ്ട് .
പിടികൂടിയാൽ തുടരന്വേഷണത്തിന് പോലീസുമായി സഹകരിക്കാറില്ല. പ്രതിയെ ഭയന്ന് നാട്ടുകാർ പോലീസിന് വിവരങ്ങൾ കൈമാറാറിയില്ല.
വീടിന് ചുറ്റും നായകളെ അഴിച്ച് വിട്ടിരിയ്ക്കുന്നതിനാൽ കാമാക്ഷിയിലെ വീട്ടിൽ നിന്നും പോലീസിന് പിടികൂടുന്നതും ബുദ്ധിമുട്ടാണ്.
ജില്ലയിൽ ഉൾപ്പെടെ വിവിധ കോടതികളിൽ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടുകാരായ കൊടും കുറ്റവാളികളെ കൂടെ കൊണ്ടുവന്ന് താമസിപ്പിച്ച് സമീപപ്രദേശങ്ങളിലെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും, ബാങ്കുകളിലും കവർച്ച നടത്തുന്നതിന് തയാറെടുപ്പ് നടത്തിയിരുന്നു.









