കോട്ടയം/തിരുവനന്തപുരം: രാജ്യമെമ്പാടുമുള്ള എസ്ഡിപിഐ കേന്ദ്രങ്ങളിൽ വീണ്ടും ഇഡിയുടെ റെയ്ഡ്. സംസ്ഥാനത്ത് പാലക്കാടും കോട്ടയത്തും ആണ് നിലവിൽ ഇഡി റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിലെ മേട്ടുപാളയത്തും പരിശോധന നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എം.കെ ഫൈസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് സൂചന.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയിൽ കബീർ എന്നയാളുടെ ആഢംബര വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പ്രവാസി മലയാളിയാണ് കബീർ. ഇയാളുടെ ബന്ധുവിനെ തേടിയാണ് ഇഡി എത്തിയതെന്നും സൂചനയുണ്ട്.
ഫെഡറൽ ബാങ്കിലെ മൂന്ന് ജീവനക്കാരും റെയ്ഡിന്റെ ഭാഗമാണ്. ഡൽഹി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
കോട്ടയത്ത് വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ എസ്ഡിപിഐ നേതാവ് നിഷാദ് നടക്കേമുറിയിലിൻറെ വീട്ടിലാണ് പരിശോധന. രാവിലെ 9.30 ഓടെയാണ് അന്വേഷണ സംഘം സ്ഥലത്തെത്തിയത്. ഇവിടത്തെ മിച്ചഭൂമി കോളനിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
എസ്ഡിപിഐ നേതാവായ നിഷാദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ ഡിവിഷണൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയത്ത് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്.
കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. വാഴൂർ സ്വദേശി നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് ഡൽഹിയിൽനിന്നുള്ള ഇ.ഡി സംഘം പരിശോധന നടത്തിയത്. പിഎഫ്ഐ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്.
നേരത്തേ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിലും പിന്നീട് നടത്തിയ അന്വേഷണത്തിലും നിഷാദുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായാണ് റിപ്പോർട്ടുകൾ.