മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ പാഠം; കൊല്ലത്തെ ദാരുണ സംഭവം ഇങ്ങനെ
കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ ചികിത്സ തേടാതിരുന്നതിനെ തുടർന്ന് പേവിഷബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ താമസിക്കുന്ന കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് ഇവർക്ക് വന്യമൃഗ ആക്രമണമേറ്റത്.
രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ വളർത്തുനായയെ പിന്തുടർന്ന് പുലി വീട്ടുമുറ്റത്തെത്തുകയായിരുന്നു. രക്ഷപ്പെടാനായി നായ കുഞ്ഞമ്മയുടെ സമീപത്തേക്ക് ഓടിയെത്തിയപ്പോൾ, അതിനെ പിടിക്കാൻ ശ്രമിച്ച പുലിയുടെ നഖം കുഞ്ഞമ്മയുടെ ശരീരത്തിൽ തട്ടുകയായിരുന്നു. ചെറിയ പരിക്കായതിനാൽ അന്ന് ചികിത്സയോ പേവിഷ പ്രതിരോധ വാക്‌സിനേഷനോ എടുത്തിരുന്നില്ല.
പുലിയിലൂടെയാണോ, അതോ വളർത്തുനായയിൽ നിന്നാണോ പേവിഷബാധ ഉണ്ടായതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ മാസം രണ്ടിനാണ് കുഞ്ഞമ്മയ്ക്ക് പനിയും വിറയലും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
എന്നാൽ മെഡിക്കൽ കോളേജിലേക്ക് പോകാതെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് തെന്മല പോലീസ് വഴിയിൽവെച്ച് ഓട്ടോറിക്ഷ തടഞ്ഞ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയ്ക്കിടെ പേവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നിന്നുള്ള ഔദ്യോഗിക വിവരം കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ വഴി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൈമാറി. മൃതദേഹം പിന്നീട് പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
English Summary
A 54-year-old woman from Aryankavu in Kollam died of rabies after reportedly failing to seek treatment following an attack by a tiger two months ago.
kollam-woman-dies-rabies-after-tiger-attack
Kollam News, Rabies Death, Tiger Attack Kerala, Aryankavu, Kerala Health News, Animal Attack, Rabies Awareness, Punalur Hospital, Kerala News, Wildlife Incident









