കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ജീവൻ മാത്രം തിരികെ കിട്ടി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സമ്മർദ്ദത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ഇഎംഐ തുക അടക്കാൻ ആവശ്യപ്പെട്ട് വിളിച്ചതായി പരാതി ഉയർന്നു.Private financial institutions put pressure on the people who lost everything in the Mundakai disaster and got only their lives back in the relief camp.
ഇത് സംബന്ധിച്ച് പരാതിയുള്ള ഒരാൾ ഒരു സ്വകാര്യ മാധ്യമത്തോട് ഇത് സ്ഥിരീകരിച്ചു. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കിൽ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.
‘ഞാൻ ഇഎംഐ എടുത്തിരുന്നു. ഇപ്പോൾ പണമിടപാട് സ്ഥാപനത്തിൽ നിന്നും വിളിച്ചു. നിങ്ങൾ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ ഇഎംഐ പെന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം.
ഇല്ലെങ്കിൽ ചെക്ക് ബൗൺസ് ആവുമെന്നാണ് അറിയിച്ചത്. കടം വാങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ഞാൻ ജീവിച്ചിരിപ്പുണ്ട്. എപ്പോഴാണേലും അടച്ചോളാം. ഭക്ഷണം വേണോയെന്ന് ചോദിച്ചല്ല ആരും വിളിച്ചത്.
ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിപ്പുണ്ടോ. എങ്കിൽ പണം അടക്കൂവെന്ന് കേൾക്കുമ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്.’ പരാതിക്കാരൻ പ്രതികരിച്ചു.
ദുരന്തത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട മാനസികമായി തകർന്നിരിക്കുന്നയാളെ വിളിച്ചാണ് ഇഎംഐ തുക ആവശ്യപ്പെട്ടത്. മുത്തൂറ്റ്, ബജാജ് അടക്കമുള്ള സ്ഥാപനങ്ങളാണ് ഇഎംഐ തുക ആവശ്യപ്പെട്ട് ബന്ധപ്പെട്ടതെന്നാണ് വിവരം.
വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ ഒഴുകി വന്ന മൃതദേഹങ്ങൾ കണ്ടെത്താൻ ചാലിയാറിലെ തിരച്ചിൽ ഏഴാം ദിനവും തുടരുകയാണ്. ചാലിയാർ കടന്നു പോകുന്ന പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ. ഇതുവരെ ചാലിയാറിൽ നിന്ന് 75 മൃതദേഹങ്ങളും 158 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്.
പോത്തുകൽ പഞ്ചായത്തിലെ ഇരുട്ടുകുത്തി മുതൽ ചാലിയാർ കടന്നു പോകുന്ന തീരങ്ങളിലെല്ലാം തിരച്ചിൽ തുടരുകയാണ്. വിവിധ ഭാഗങ്ങളിൽ ഡ്രോണിന്റെ സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫയർ ഫോഴ്‌സിന്റെ 5 യൂണിറ്റും 101 സിവിൽ ഡിഫൻസ് അംഗങ്ങളും ചാലിയാർ തീരത്ത് സജീവമായി രംഗത്തുണ്ട്.