മെസ്സിയെ നാണം കെടുത്തിയോ? കൊൽക്കത്തയിലെ മെസ്സി ഷോ കലാപത്തിൽ കലാശിച്ചതിന് പിന്നിലെ വിവിഐപി കളി പുറത്താകുമ്പോൾ
കൊൽക്കത്ത: അർജന്റീനൻ ഫുട്ബോൾ സൂപ്പർതാരം Lionel Messiയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ നടന്ന പരിപാടിയിൽ ഇടപെട്ട് സംഘാടനത്തെ തകർത്തുവെന്നാരോപിച്ച് മുൻ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെ പരാതി. പരിപാടിയുടെ സംഘാടകർ ബിദാൻ നഗർ പൊലീസിലാണ് പരാതി നൽകിയത്.
പരിപാടിയുടെ സംഘാടകനായ ശതാദ്രു ദത്തയാണ് പരാതി നൽകിയത്. മുൻ തൃണമൂൽ സർക്കാരിലെ ചില ഉന്നതർക്കെതിരെയും പരാതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻ ഡിജിപിയും നിലവിലെ രാജ്യസഭാംഗവുമായ രാജീവ് കുമാറിന്റെ പേരും പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന.
ലേക്ക് സാൾട്ട് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലേക്ക് ചില ഉന്നത ഉദ്യോഗസ്ഥർ അനുമതിയില്ലാതെ കടന്നുകയറിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്നാണ് ആരോപണം. ഇതോടെ പരിപാടി കൈവിട്ടുപോയെന്നും കാണികൾ അക്രമാസക്തരായെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഡിസംബർ 13നായിരുന്നു മെസ്സിയുടെ പരിപാടി നടന്നത്. 5,000 മുതൽ 25,000 രൂപ വരെ നൽകി ടിക്കറ്റെടുത്ത് എത്തിയ ആയിരക്കണക്കിന് ആരാധകർക്ക് മെസ്സിയെ കാണാൻ പോലും സാധിക്കാതെ പോയി. പരിപാടി താളം തെറ്റിയതോടെ മെസ്സി വളരെ വേഗത്തിൽ സ്റ്റേഡിയം വിട്ടു. പിന്നാലെ സ്റ്റേഡിയത്തിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു.
സംഭവത്തിന് പിന്നാലെ സംഘാടകൻ ശതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചു. വിവാദങ്ങൾ ശക്തമായതോടെ അന്നത്തെ കായികമന്ത്രി അരൂപ് ബിശ്വാസ് പിന്നീട് രാജിവെച്ചിരുന്നു.
English Summary
Organisers of Lionel Messi’s event in Kolkata have filed a complaint against former West Bengal sports minister Arup Biswas, accusing him of interfering in the programme and causing chaos. Thousands of fans who bought tickets were reportedly unable to see Messi after the event spiralled out of control.









