എന്താണ് ‘എക്സ്-റേ ഫ്ലൂറസെൻസ്’? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ പൂട്ട്
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നടക്കുന്ന ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് ലഭിക്കാനായി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി നടപടി.
ലോഹപ്പാളികളുടെ പരിശോധനാഫലം ലഭിച്ചശേഷമേ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനും പ്രതികളെ നിശ്ചയിക്കാനും കഴിയൂവെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. രാജ്യത്തെ മറ്റ് ലാബുകളിൽ ഇത്തരം പരിശോധനകൾ ലഭ്യമല്ലാത്തതിനാൽ റിപ്പോർട്ട് നിർണായകമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ജംഷഡ്പൂർ ലാബിലേക്ക് 36 സാമ്പിളുകളാണ് അയച്ചിരിക്കുന്നത്. എക്സ്-റേ ഫ്ലൂറസെൻസ് സ്പെക്ട്രോസ്കോപ്പി, ഇൻഡക്ടീവ് കപ്പിൾഡ് പ്ലാസ്മ മാസ് സ്പെക്ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോസ്കോപ്പി തുടങ്ങിയ സങ്കീർണ പരിശോധനകളാണ് നടക്കുന്നത്. സ്വർണത്തിന്റെ അളവിലും ചെമ്പ് തകിടുകളിലുമുണ്ടായ മാറ്റങ്ങൾ കണ്ടെത്താൻ ഈ പരിശോധനാഫലം അനിവാര്യമാണെന്ന് അന്വേഷണസംഘം അറിയിച്ചു.
2025 സെപ്റ്റംബറിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൊതിഞ്ഞ ചെമ്പുതകിടുകൾ നീക്കം ചെയ്ത സംഭവത്തിൽ ആരൊക്കെ പങ്കാളികളാണെന്ന് റിപ്പോർട്ട് ലഭിച്ചശേഷമേ വ്യക്തമാകൂവെന്നും എസ്.ഐ.ടി പറഞ്ഞു.
ഇതിനോടകം വിവിധ സംസ്ഥാനങ്ങളിലായി 391 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെയും ഡിജിറ്റൽ രേഖകളുടെയും പരിശോധനയും പുരോഗമിക്കുകയാണ്. കേസ് ജൂൺ 8ന് വീണ്ടും പരിഗണിക്കും.
English Summary
The Kerala High Court granted the Special Investigation Team two more weeks to complete the Sabarimala gold theft case probe. The extension was sought pending scientific test reports from the National Metallurgical Laboratory in Jamshedpur. Investigators said the report is crucial for identifying suspects and determining the extent of tampering with gold-plated copper sheets.









