ഹൈടെക് അടുക്കളയിൽ നിന്നും വീണ്ടും പഴയ അടുപ്പിലേക്ക്… കണ്ണുനീരും പുകയും പിന്നെ ആ പഴയ മണവും!
തിരുവനന്തപുരം: ആധുനിക സൗകര്യങ്ങൾ നിറഞ്ഞ അടുക്കളകളിൽ നിന്നും വീണ്ടും പുകയുന്ന വിറക് അടുപ്പുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് പുതുതലമുറ. പാചക വാതകത്തിന്റെ ക്ഷാമം മൂലം തീയും പുകയും നിറഞ്ഞ വിറക് അടുപ്പുകൾ വീണ്ടും വീട്ടുക്കളിൽ സജീവമാകുന്നു.
പുതുതലമുറക്കാരും ഇപ്പോൾ അടുപ്പിനരികിൽ എത്തി വിറക് ശേഖരിക്കുകയും തീ കത്തിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പല വീടുകളിലും കാണുന്നത്. കൈകൊണ്ട് ചാമ്പൽ നീക്കിയും പുക സഹിച്ചും പാചകം ചെയ്യേണ്ടി വരുന്ന അവസ്ഥയാണെങ്കിലും വിറക് അടുപ്പിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന് പ്രത്യേക രുചിയുണ്ടെന്ന അഭിപ്രായത്തിലാണ് പലരും.
പാചക വാതകം വ്യാപകമായതോടെ ഒരുകാലത്ത് വിറക് വ്യാപാരം നിലച്ച നിലയിലായിരുന്നു. മരപ്പൊടിക്കും വിറകിനും ആവശ്യക്കാർ കുറവായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. വിറകിനും മരപ്പൊടിക്കും ആവശ്യകത വർധിച്ചതോടെ വിലയും ഉയർന്നു. മെഷീനുകൾ ഉപയോഗിച്ച് വിറക് ചെറുതാക്കി വിൽക്കുന്ന വ്യാപാരികളും സജീവമായി. കിലോഗ്രാമിന് 20 മുതൽ 30 രൂപവരെ വില ഈടാക്കുന്നു.
ആധുനിക അടുക്കളകളിൽ നിന്നും വിറക് അടുപ്പുകൾ മാറിനിന്നിരുന്നെങ്കിലും ഇപ്പോൾ വീണ്ടും അവയ്ക്ക് പ്രാധാന്യം ലഭിക്കുന്നു. എന്നാൽ പല ഹോട്ടൽ ഉടമകൾക്കും ഇത് തിരിച്ചടിയായി. വിറക് അടുപ്പുകളും വിറക് ശേഖരണ സൗകര്യങ്ങളും മുമ്പ് നീക്കം ചെയ്തതിനാൽ ഇപ്പോൾ അവ തിരിച്ചുകൊണ്ടുവരാൻ ബുദ്ധിമുട്ട് നേരിടുന്നു.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാചക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ വൈദ്യുതി ചെലവ് ഉയരുന്നതും പലരെയും ആശങ്കപ്പെടുത്തുന്നു. അതിനാൽ വിറക് അടുപ്പുകളിലേക്ക് കൂടുതൽ പേർ തിരിയുകയാണ്.
അടുപ്പുകളുടെ വിപണി ഉയരുന്നു:
മരപ്പൊടി ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പുകൾക്ക് കൂടുതൽ ആവശ്യകത. മുമ്പ് 500 രൂപയ്ക്കു ലഭിച്ചിരുന്നത് ഇപ്പോൾ ആയിരത്തിലേറെയായി.
ഓൺലൈൻ വ്യാപാരത്തിലൂടെ വിവിധ തരത്തിലുള്ള വിറക് അടുപ്പുകൾ ലഭ്യമാണ്. വീടുകൾക്കും ഹോട്ടലുകൾക്കും അനുയോജ്യമായ അടുപ്പുകൾ 950 മുതൽ 1500 രൂപവരെ വിലയിലാണ്.
ഗ്രാമപ്രദേശങ്ങളിൽ കളിമണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന അടുപ്പുകൾക്കും 250 രൂപയ്ക്ക് മുകളിലാണ് വില.
പാചക വാതക ക്ഷാമം നീണ്ടുനിൽക്കുമോ എന്ന ആശങ്കക്കിടയിൽ വിറക് അടുപ്പുകൾ വീണ്ടും അടുക്കളകളിൽ സ്ഥിരതാമസമാകുമോയെന്ന ചർച്ച ശക്തമാണ്.
English Summary
Gas shortage pushes households back to traditional wood-fired stoves in Kerala. Demand for firewood and sawdust stoves rises sharply, with prices increasing. Many households and small businesses are reviving old cooking methods due to rising fuel and electricity costs.









