ചൈനയെ വിട്ട് ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ടാങ്കർ; ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെ ചൈനയിലേക്ക് പോയിരുന്ന റഷ്യൻ ടാങ്കർ ഇന്ത്യയിലേക്ക് വഴിതിരിച്ചു. ആഗോള ഇന്ധന രാഷ്ട്രീയത്തിൽ നിർണായക മാറ്റമായി ഇതിനെ വിലയിരുത്തുന്നു.
റഷ്യൻ എണ്ണ ഇറക്കുമതി വീണ്ടും ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ, ചൈനയെ ലക്ഷ്യമാക്കി സഞ്ചരിച്ചിരുന്ന ഒരു വലിയ ടാങ്കർ ഇന്ത്യയിലേക്ക് വഴിമാറി. ബാൾട്ടിക് കടൽ തുറമുഖത്ത് നിന്ന് ജനുവരി അവസാനം പുറപ്പെട്ട ‘അക്വാ ടൈറ്റൻ’ എന്ന ടാങ്കറാണ് മാർച്ച് 21ന് ന്യൂ മംഗലാപുരം തുറമുഖത്തെത്തുന്നത്.
ആദ്യമായി ചൈനയിലെ റിസാവോ തുറമുഖത്തേക്കായിരുന്നു കപ്പലിന്റെ യാത്ര. എന്നാൽ ലക്ഷ്യസ്ഥാനത്തെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ തെക്കുകിഴക്കൻ ഏഷ്യൻ സമുദ്രത്തിൽ നിന്ന് ദിശമാറ്റി ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. ഇത് ഇന്ത്യയുടെ പുതിയ ഇറക്കുമതി നയത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തുന്നത്.
വോർടെക്സ ലിമിറ്റഡിന്റെ കണക്കുകൾ പ്രകാരം, അക്വാ ടൈറ്റൻ മാത്രമല്ല, ചൈനയിലേക്ക് പോകുകയായിരുന്ന കുറഞ്ഞത് ഏഴ് റഷ്യൻ എണ്ണ ടാങ്കറുകളെങ്കിലും ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി കുറച്ചതോടെ ചൈനയായിരുന്നു റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താവ്.
ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ സംഘർഷങ്ങൾ മൂലം ആഗോള ഇന്ധന വിതരണത്തിൽ പ്രതിസന്ധി ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യ വീണ്ടും റഷ്യയെ ആശ്രയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഏകദേശം 30 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യൻ റിഫൈനറികൾ വാങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യ മാത്രമല്ല, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങൽ പുനരാരംഭിക്കാൻ നീക്കമെടുക്കുന്നുണ്ട്. ഇതോടെ ആഗോള എണ്ണവില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യയ്‌ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളുടെയും, ട്രേഡ് ചർച്ചകളുടെയും പശ്ചാത്തലത്തിൽ ഇന്ത്യ ഇറക്കുമതി കുറച്ചിരുന്നു. എന്നാൽ നിലവിലെ ആഗോള സാഹചര്യത്തിൽ, 30 ദിവസത്തേക്ക് റഷ്യൻ എണ്ണ വാങ്ങാൻ യു.എസ് ഇന്ത്യയ്ക്ക് താൽക്കാലിക അനുമതി നൽകിയിട്ടുണ്ട്.
ഡിസ്കൗണ്ടിൽ ലഭിച്ചിരുന്ന റഷ്യൻ എണ്ണ ഇപ്പോൾ ബ്രെൻഡ് ക്രൂഡിനേക്കാൾ ഉയർന്ന വിലയിൽ ലഭിക്കുന്നതും ശ്രദ്ധേയമാണ്. നിലവിൽ ഏപ്രിൽ 3 വരെ റഷ്യൻ എണ്ണ വാങ്ങാനാണ് ഇന്ത്യയ്ക്ക് യു.എസ് അനുമതി നൽകിയിരിക്കുന്നത്.
English Summary
India has redirected Russian oil shipments originally bound for China as it ramps up imports. The tanker “Aqua Titan” is now heading to New Mangalore. Several other tankers have also been rerouted. Amid global supply disruptions and geopolitical tensions, India has resumed large-scale purchases of Russian crude, with temporary approval from the U.S. The move could impact global oil prices.









