കബഡി താരത്തെ വെടിവച്ചു കൊലപ്പെടുത്തി അഞ്ജാത സംഘം
പഞ്ചാബ് ∙ ചണ്ഡീഗറിൽ നടന്ന നടുക്കുന്ന വെടിവെപ്പിൽ പ്രമുഖ കബഡി താരം കൊല്ലപ്പെട്ടു. മൊഹാലിയിൽ നടന്ന കബഡി മത്സരത്തിൽ പങ്കെടുത്തതിന് ശേഷം മടങ്ങുന്നതിനിടെയാണ് അക്രമം.
കൻവർ ദിഗ്‍വിജയ് സിങ് എന്നറിയപ്പെടുന്ന റാണ ബാലചൗര്യയെ ആണ് ബൈക്കിലെത്തിയ അഞ്ജാത സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.
ആരാധകരെന്ന വ്യാജേന അടുത്തെത്തിയ അക്രമികൾ സെൽഫി എടുക്കാനെന്ന വ്യാജേന താരത്തെ തടഞ്ഞു നിർത്തിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
മൊഹാലിയിലെ സോഹാനയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കബഡി ടൂർണമെന്റ് നടക്കുകയായിരുന്നു. ഇന്നലെ ടൂർണമെന്റിന്റെ സമാപന ദിവസമായിരുന്നു.
മത്സരം യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ ആരാധകരായി നടിച്ച് റാണയുടെ അടുത്തേക്ക് എത്തി സെൽഫി ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് റാണയ്ക്കെതിരെ വെടിയുതിർക്കുകയായിരുന്നു. തുടർച്ചയായ വെടിവെപ്പിൽ റാണയുടെ മുഖത്തും നെഞ്ചിലുമായി അഞ്ചു വെടിയുണ്ടകളാണ് പതിച്ചത്.
കബഡി താരത്തെ വെടിവച്ചു കൊലപ്പെടുത്തി അഞ്ജാത സംഘം
ആദ്യം വെടിയൊച്ചകൾ പടക്കങ്ങളാണെന്ന് കാണികൾ തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് അക്രമികൾ ഭീതി പരത്താൻ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.
ഇതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു. ഗുരുതരമായി പരിക്കേറ്റ റാണയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ അഞ്ച് ഉപയോഗിച്ച ഷെല്ലുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും ലൈവ് സ്ട്രീം ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അക്രമികൾ ഉപയോഗിച്ച ബൈക്കും രക്ഷപ്പെടാനുള്ള വഴികളും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇതിനിടെ, റാണയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോപി ഗൺഷാംപൂർ ഗ്യാങ് രംഗത്തെത്തി.
പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് സംഘം സമൂഹമാധ്യമ പോസ്റ്റിലൂടെ അവകാശപ്പെട്ടത്.
ഈ അവകാശവാദത്തിന്റെ സത്യാവസ്ഥയും പൊലീസ് പരിശോധിച്ചുവരികയാണ്. കായികരംഗത്തെ നടുക്കിയ ഈ കൊലപാതകം പഞ്ചാബിൽ വലിയ ആശങ്കക്കും സുരക്ഷാ ചർച്ചകൾക്കും ഇടയാക്കി.









