പാലക്കാട്: പാലക്കാട് ചിറ്റൂരിൽ വില്പന നടത്തുന്ന കള്ളിൽ വീണ്ടും ചുമയ്‌ക്കുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. ഉദ്യോഗസ്ഥർ ശേഖരിച്ച കള്ളിൻറെ സാംപിളിൽ കഫ് സിറപ്പിൽ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥത്തിൻറെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ആറു ഷാപ്പുകളിലെ കള്ളിലാണ് ഇത്തരത്തിൽ കൃത്രിമത്വം കണ്ടെത്തിയത്. ഇതേതുടർന്ന് ക്രമക്കേട് കണ്ടെത്തിയ ഗ്രൂപ്പിൽ ഉൾപ്പെട്ട 15 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും.
മുമ്പ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നടപടികൾ സ്വീകരിച്ച ഒൻപതാം ഗ്രൂപ്പിൽ ഉൾപ്പെട്ട 3 ഷാപ്പുകളിൽ വീണ്ടും മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വൈ ഷിബു പറഞ്ഞു.
മോളക്കാട്, മീനാക്ഷിപുരം, ഗോപാലപുരം, കുറ്റിപ്പള്ളം, അഞ്ചുവെള്ളക്കാട്, വെമ്പ്രവെസ്റ്റ് എന്നീ ഷാപ്പുകളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. കുറ്റിപ്പള്ളം, വണ്ണാമ എന്നിവിടങ്ങളിലെ ഷാപ്പുകളുടെ ലൈസൻസ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
പാലക്കാട് ചിറ്റൂർ റേഞ്ചിൽ മാത്രം ആറ് ഷാപ്പുകളിലാണ് കഫ് സിറപ്പ് സാന്നിധ്യം കണ്ടെത്തിയത്. മുമ്പും മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്ന ശിവരാജൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഷാപ്പുകളിൽ വീണ്ടും മരുന്ന് സാന്നിധ്യം കണ്ടെത്തിയത് ഗുരുതര പ്രശ്നമാണെന്നും, അതുകൊണ്ടുതന്നെ ഈ ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യും എന്നും അദ്ദേഹം അറിയിച്ചു. തുടർ നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന നടത്തുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.