രാജ്യത്തെ നടുക്കിയ ‘ജിഹാദി മയക്കുമരുന്ന്’ വേട്ട! ഇന്ത്യയിൽ ആദ്യമായി 182 കോടിയുടെ ക്യാപ്റ്റഗൺ ലഹരിശേഖരം പിടികൂടി; അമിത് ഷായുടെ നിർണായക വെളിപ്പെടുത്തൽ
ന്യൂഡൽഹി: ‘ഓപ്പറേഷൻ റേജ്‌പിൽ’ എന്ന പ്രത്യേക നടപടിയിലൂടെ 182 കോടി രൂപ വിലമതിക്കുന്ന ക്യാപ്റ്റഗൺ ലഹരിമരുന്ന് പിടിച്ചെടുത്തതായി നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). ഇന്ത്യയിൽ ആദ്യമായാണ് ക്യാപ്റ്റഗൺ പിടിച്ചെടുക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി Amit Shah അറിയിച്ചു.
ക്യാപ്റ്റഗൺ ഗുളികകളും പൊടികളുമടങ്ങിയ വലിയ ലഹരി ശേഖരമാണ് അന്വേഷണസംഘം കണ്ടെത്തിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് കടത്താൻ ലക്ഷ്യമിട്ടിരുന്ന ശേഖരമാണിതെന്നാണ് വിവരം. സംഭവത്തിൽ ഒരു വിദേശ പൗരനെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
ലഹരിമരുന്നുകൾക്കെതിരെ ഇന്ത്യ ‘സീറോ ടോളറൻസ്’ നയം തുടരുകയാണെന്നും രാജ്യത്തേക്കോ രാജ്യവഴിയോ കടത്താൻ ശ്രമിക്കുന്ന ഓരോ ഗ്രാം മയക്കുമരുന്നിനുമെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അമിത് ഷാ എക്സിലൂടെ പ്രതികരിച്ചു.
1960കളിൽ വികസിപ്പിച്ചെടുത്ത ഫെനെത്തിലൈൻ വിഭാഗത്തിലെ ഉത്തേജകമരുന്നാണ് ക്യാപ്റ്റഗൺ. ആദ്യം ചില ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നെങ്കിലും ലഹരിസ്വഭാവവും ദുരുപയോഗവും വർധിച്ചതിനെ തുടർന്ന് പിന്നീട് പല രാജ്യങ്ങളിലും നിരോധിച്ചു.
സംഘർഷ മേഖലകളിലും തീവ്രവാദ ശൃംഖലകളുമായി ബന്ധപ്പെട്ട കടത്തിലും ഉപയോഗത്തിലും ഈ മരുന്നിന്റെ പേര് ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ‘ജിഹാദി മയക്കുമരുന്ന്’ എന്ന പരാമർശം പ്രചാരത്തിലായത്. കുറഞ്ഞ നിർമ്മാണ ചെലവ് കാരണം ഇതിനെ ‘പാവപ്പെട്ടവന്റെ കൊക്കെയ്ൻ’ എന്നും വിശേഷിപ്പിക്കാറുണ്ട്.
English Summary
The Narcotics Control Bureau seized Captagon drugs worth ₹182 crore during Operation Ragepill, marking the first such seizure in India.









