ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് പതിനൊന്ന് ദിവസം എടുത്തപ്പോൾ, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരു ദിവസംകൊണ്ട് തന്നെ മന്ത്രിസഭ രൂപീകരണത്തിൽ ഏകദേശ ധാരണയിലെത്തി. ഇനി ബാക്കിയുള്ളത് ചില അവസാനഘട്ട നീക്കുപോക്കുകൾ മാത്രമാണെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഡൽഹിയിലേക്ക് അയച്ച് എ.ഐ.സി.സി അംഗീകാരം നേടാനാണ് തീരുമാനം. തുടർന്ന് ഘടകകക്ഷി മന്ത്രിമാരുടെ പേരുകളും ഉൾപ്പെടുത്തി അന്തിമ പട്ടിക ഗവർണർക്ക് കൈമാറും.
ഇക്കുറി പരമ്പരാഗത രാഷ്ട്രീയ രീതികളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ചർച്ചകളിലും വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടുവെന്നാണ് ശ്രദ്ധേയമായത്. ദൂതൻമാരെയും മധ്യസ്ഥരെയും ആശ്രയിക്കുന്ന പതിവ് ശൈലി ഒഴിവാക്കി അദ്ദേഹം തന്നെ നേതാക്കളെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് പിന്നാലെ അകന്നുനിന്നിരുന്ന രമേശ് ചെന്നിത്തലയെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അവരുടെ വസതികളിലെത്തി കണ്ടാണ് സതീശൻ പിന്തുണ ഉറപ്പിച്ചത്. തലേദിവസവും ചെന്നിത്തലയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.
മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ തിരുവനന്തപുരത്തെ പാണക്കാട് ഹൗസിലെത്തിയാണ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുമായി സതീശൻ ചർച്ച നടത്തിയത്. മറ്റു ഘടകകക്ഷി നേതാക്കൾ കന്റോൺമെന്റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഇതിനിടെ കെ.സി. വേണുഗോപാലിന്റെ നാലാഞ്ചിറയിലെ വസതിയിലും രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വീട്ടിലും സമാന്തര ചർച്ചകളും നടന്നു. കെ.സി. വേണുഗോപാൽ നേരിട്ട് ചെന്നിത്തലയെ സന്ദർശിച്ചപ്പോൾ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
English Summary
Chief Minister-designate V.D. Satheesan has almost finalized the Kerala cabinet within a single day, contrasting with the 11 days Congress high command took to decide the chief ministership.









