അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്
കൊച്ചി: അങ്കണവാടിയില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. എറണാകുളം ജില്ലയിലെ ആലുവ കരുമാലൂര്‍ തടിക്കക്കടവിലുള്ള അങ്കണവാടിയിലാണ് സംഭവം.
കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിനകത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അങ്കണവാടി കെട്ടിടത്തിനകത്ത് മൂര്‍ഖനെ കണ്ടെത്തുന്നത്.
സംഭവ സമയത്ത് എട്ടു കുട്ടികള്‍ അങ്കണവാടിയില്‍ ഉണ്ടായിരുന്നു. അധ്യാപിക ഷെല്‍ഫിലെ കളിപ്പാട്ടങ്ങള്‍ എടുക്കുന്നതിനിടെയാണ് പത്തി വിടര്‍ത്തിയ നിലയില്‍ വലിയ മൂര്‍ഖനെ കണ്ടത്.
ഇതോടെ ഭയന്ന അങ്കണവാടി അധ്യാപിക അലറി വിളിച്ചു. ഉടന്‍ തന്നെ ഹെല്‍പ്പറുടെ സഹായത്തോടെ കുട്ടികളെയെല്ലാം മുറിയില്‍ നിന്നും മാറ്റുകയുമായിരുന്നു.
പിന്നാലെ വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയും സ്‌നേക് റെസ്‌ക്യൂവര്‍ എത്തി പാമ്പിനെ പിടികൂടുകായും ചെയ്തു.
അധ്യാപകർക്ക് പാമ്പ് പിടിക്കാൻ പരിശീലനം
പാലക്കാട്: സംസ്ഥാനത്തെ അധ്യാപകർക്ക് പാമ്പ് പിടിക്കാൻ പരിശീലനം നൽകാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്നതിലാണ് പരിശീലനം നൽകുക.
ഓഗസ്റ്റ് 11 ന് പാലക്കാട് വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പാലക്കാട് ഉള്ള അധ്യാപകർക്ക് അപേക്ഷിക്കാം. പാമ്പ് കടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
ഇത് സംബന്ധിച്ച സർക്കുലർ വനം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഗണ്യമായി കുറയുന്നുവെന്നാണ് വനംവകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
2019ല്‍ 123 പേരാണ് പാമ്പുകടിയേറ്റു മരിച്ചതെങ്കില്‍ 2024-ല്‍ മരിച്ചവരുടെ എണ്ണം 34 ആയി കുറഞ്ഞു. പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കാനായി സര്‍ക്കാര്‍ ആരംഭിച്ച സര്‍പ്പ ആപ്പ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
കേരളത്തിൽ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 921 പേരാണ് വിഷപ്പാമ്പുകളുടെ കടിയേറ്റു മരിച്ചത്. ഇതില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉണ്ടായത് 2024 ലാണ്.
പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണമായും ഇല്ലാതാക്കാനും ജനവാസ മേഖലയിലെത്തിയ പാമ്പുകളെ സുരക്ഷിതമായി വനമേഖലയില്‍ എത്തിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ 2020ല്‍ ആരംഭിച്ച സര്‍പ്പ ആപ്പ് മരണം കുറയ്ക്കാന്‍ സഹായകമാവുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്
തൃശൂർ: സ്കൂളിലെ മേശക്കുളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. തൃശൂർ കുരിയച്ചിറയിലാണ് സംഭവം. സെന്റ് പോൾസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് പാമ്പിന്റെ കണ്ടത്.
പുസ്തകം എടുക്കാൻ വേണ്ടി മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്.
തുടർന്ന് സ്‌കൂൾ അധികൃതർ ഉടൻ തന്നെ കുട്ടികളെ ക്ലാസ്സിൽ നിന്നും മാറ്റുകയായിരുന്നു. പാമ്പിനെ അവിടെ നിന്ന് മാറ്റിയതിനുശേഷം ആണ് കുട്ടികളെ ക്ലാസിനകത്തേക്ക് പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടികൾ തന്നെയാണ് പാമ്പിനെ കണ്ടത്. അതേസമയം മേശയ്ക്കുള്ളിൽ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
Summary: A venomous snake was found among children’s toys at an Anganwadi center in Karumaloor, Aluva, Ernakulam district. The snake was discovered inside a shelf where toys were stored, raising serious safety concerns.