ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പകരം ചോദിക്കാൻ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ അതിർത്തിയിലെത്തിയതായി റിപ്പോർട്ട്.
എന്നാൽ, സർവസജ്ജരായ ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ മനസ്സിലാക്കിയ പാക് സൈനികർ വന്നപോലെ മടങ്ങുകയായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യയെ ആക്രമിക്കാനും മടിക്കില്ലെന്ന് ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയെത്തിയത്.
പഞ്ചാബ് അതിർത്തിയോട് ചേർന്ന പ്രദേശത്താണ് പാകിസ്ഥാന്റെ യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം ഇന്ത്യൻ സൈന്യം മനസ്സിലാക്കി.
പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയാണ് സഞ്ചരിക്കുന്നത് എന്ന് മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തുകയായിരുന്നു.
ഇതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.