തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ–ടാക്സി സേവനമായ ‘കേരള സവാരി 2.0’ ഔദ്യോഗികമായി പൂർണ്ണ പ്രവർത്തനം ആരംഭിച്ചതായി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ആദ്യഘട്ടത്തിൽ തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടുത്തി സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്. 2025 ഡിസംബറോടെ ഈ പ്ലാറ്റ്‌ഫോം സമഗ്രമായ മൾട്ടി മോഡൽ ഗതാഗത ആപ്പായി മാറുമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസ്, ഓട്ടോ, കാബ് എന്നിവയെ ഒരേ ആപ്പിന് കീഴിൽ കൊണ്ടുവരുന്ന സംവിധാനമാണ് കേരള സവാരി 2.0.
പൊതുയാത്രാ സൗകര്യങ്ങളെ ഏകോപിപ്പിക്കുന്ന ഈ മാതൃക ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് നടപ്പിലാകുന്നത്. വിജയകരമായ നഗര പ്രാവർത്തികതയ്ക്കുശേഷം മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും സേവനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകളുടെ സംയുക്ത പദ്ധതിയിലൂടെ സാഫല്യം
കേരള സർക്കാർ, പൊലീസ്, ഗതാഗത, ഐടി, പ്ലാനിംഗ് ബോർഡ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത ഇടപെടലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐ ലിമിറ്റഡ് പാലക്കാട് നൽകിയ സാങ്കേതിക പിന്തുണയെ അടിസ്ഥാനമാക്കിയാണ് പദ്ധതി ആരംഭിച്ചത്. ഇപ്പോഴിതാ മൂവിങ് ടെക് ആണ് പുതുക്കിയ ടെക്‌നിക്കൽ ടീമെന്നു മന്ത്രി വ്യക്തമാക്കി.
സബ്സ്ക്രിപ്ഷൻ മോഡലിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സേവനം
മറ്റു സ്വകാര്യ റൈഡ്-ഹെയിലിംഗ് പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് കേരള സവാരിയുടെ മുഖ്യ വ്യത്യാസം സബ്സ്ക്രിപ്ഷൻ മോഡലും സർക്കാർ നിശ്ചയിച്ച നിരക്കും ആണ്.
മെയ് 6ലെ സർക്കാർ ഉത്തരവ് അനുസരിച്ച് പുതുക്കിയ നിരക്ക് നിലവിലുണ്ട്. ഇതിലൂടെ ഡ്രൈവർമാർക്ക് ഉയർന്ന വരുമാനവും യാത്രക്കാരിക്ക് കുറഞ്ഞ നിരക്കിൽ സുരക്ഷിത സേവനവുമാണ് ഉറപ്പാക്കുന്നത്.
2022 ഓഗസ്റ്റ് 17ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പൈലറ്റ് പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തിരുന്നു. ആദ്യഘട്ട പൈലറ്റിലെ വീഴ്ചകൾ പരിഹരിച്ചതോടെയുള്ള ട്രയൽ റൺ 2025 ഏപ്രിലിൽ തിരുവനന്തപുരം–കൊച്ചി നഗരങ്ങളിൽ നടന്നു.
23,000-ത്തിലധികം ഡ്രൈവേഴ്സ് 3.6 ലക്ഷം യാത്രകൾ നടത്തി, ഇതിലൂടെ ഏകദേശം ₹9.36 കോടി വരുമാനം ലഭിച്ചു. പ്രതിദിന ശരാശരി 1200 യാത്രകൾ നടന്നു.
ആംബുലൻസ്–ഗുഡ്‌സ് വാഹനങ്ങൾ ഉൾപ്പെടുത്തും
ഓട്ടോകളും ടാക്സികളും മാത്രം അല്ലാതെ ആംബുലൻസ്, ഗുഡ്‌സ് വാഹനങ്ങൾ, ടൂറിസം & തീർത്ഥാടനം പാക്കേജുകൾ, റെയിൽ–മെട്രോ ടിക്കറ്റ് ബുക്കിംഗ് എന്നിവയും ആപ്പിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
തൊഴിൽ സുരക്ഷയും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് വിശ്വാസയോഗ്യമായ യാത്രയും ഉറപ്പാക്കുന്ന സാമൂഹ്യക്ഷേമത്തിന്‍റെ പ്രതീകമാണ് കേരള സവാരി, എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
English Summary
Kerala Savari 2.0, the state-run ride-hailing platform, has officially begun full-fledged operations in Thiruvananthapuram and Kochi. The app will evolve into a multi-modal mobility platform by December 2025









