ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ
മുംബൈയിലെ നാസിക് ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) നടന്ന ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം എന്നീ ഗൗരവമേറിയ കേസുകളിലെ മുഖ്യപ്രതിയും മുൻ എച്ച്ആർ മാനേജറുമായ നിദാ ഖാൻ ഒടുവിൽ പിടിയിലായി.
കേസ് രജിസ്റ്റർ ചെയ്ത് ഏകദേശം നാൽപ്പത് ദിവസത്തോളം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പ്രത്യേകാന്വേഷണ സംഘം (എസ്ഐടി) പിടികൂടിയത്. അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഒളിത്താവളം കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ വിവാദ കേസിൽ നേരത്തെ തന്നെ ആറ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ എച്ച്ആർ വിഭാഗത്തിൽ സ്വാധീനമുണ്ടായിരുന്ന നിദാ ഖാൻ ഒളിവിൽ പോയത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ കൈസർ കോളനിയിലെ ഒരു ഫ്ലാറ്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം രഹസ്യമായി താമസിച്ചു വരികയായിരുന്നു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റും പരിസരവും നിരീക്ഷണത്തിലായിരുന്നു. നാസിക് എസ്ഐടി, ക്രൈം ബ്രാഞ്ച്, പ്രാദേശിക പോലീസ് എന്നിവർ സംയുക്തമായാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
അറസ്റ്റിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നിദാ ഖാനെ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഇവരെ നാസിക്കിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കേസിൽ നിന്ന് രക്ഷപ്പെടാൻ ഇവർ നേരത്തെ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു.
താൻ ഗർഭിണിയാണെന്ന വാദം ഉന്നയിച്ചാണ് ഇവർ ഇടക്കാല ജാമ്യത്തിന് ശ്രമിച്ചത്. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച കോടതി ഇവർക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
2021 ലാണ് നിദാ ഖാൻ ടിസിഎസിൽ പ്രോസസ് അസോസിയേറ്റ് ആയി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് എച്ച്ആർ മാനേജർ പദവിയിലേക്ക് ഉയർന്നു. സ്ഥാപനത്തിലെ ചില ജീവനക്കാരാണ് നിദാ ഖാനും സംഘത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ജോലിസ്ഥലത്തെ ലൈംഗിക പീഡനം, മാനസികമായ പീഡിപ്പിക്കൽ, മതം മാറാൻ സമ്മർദ്ദം ചെലുത്തുക തുടങ്ങിയ പരാതികളാണ് ഉയർന്നത്. സംഭവം വിവാദമായതോടെ കമ്പനി ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സ്ഥാപനത്തിലെ സ്വാധീനം ഉപയോഗിച്ച് കീഴ്ജീവനക്കാരെ ചൂഷണം ചെയ്തു എന്ന പരാതിയിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്. മതപരിവർത്തന ശ്രമങ്ങൾക്ക് പിന്നിൽ മറ്റേതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടലുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കോർപ്പറേറ്റ് മേഖലയെ ഞെട്ടിച്ച ഈ സംഭവം നാസിക്കിലും പരിസരപ്രദേശങ്ങളിലും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. നിദാ ഖാന്റെ അറസ്റ്റോടെ കേസിൽ നിർണ്ണായകമായ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.









