രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്ന കണ്ടെത്തൽ രാജസ്ഥാനിൽ. ജയ്‌സാൽമീർ ജില്ലയിലെ ഡാൻഡേവാല എണ്ണപ്പാടത്ത് പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.
പൊതുമേഖല സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡാണ് ഇവിടെ ഖനനം നടത്തുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് കണ്ടെത്തൽ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഡാൻഡേവാല മേഖലയിൽ ആദ്യമായാണ് പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തുന്നത്. 950 മീറ്റർ ആഴത്തിലുള്ള കിണറിൽ നിന്ന് പ്രതിദിനം 25,000 സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ പ്രകൃതിവാതകം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇവിടെ ഏകദേശം 75 മില്യൺ സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ പ്രകൃതിവാതക ശേഖരം ഉണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കാർബൺ ഡൈഓക്‌സൈഡിന്റെ അളവ് കുറഞ്ഞ മികച്ച ഗുണമേന്മയുള്ള പ്രകൃതിവാതകമാണിതെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഊർജ സുരക്ഷയ്ക്ക് കരുത്താകും
രാജ്യത്തിന്റെ എണ്ണ-പ്രകൃതിവാതക ആവശ്യങ്ങളിൽ കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് യുദ്ധത്തിന്റെ തുടക്കത്തിൽ രാജ്യത്ത് പാചകവാതക ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നത് നിർണായകമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്
അതേസമയം പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും സമാധാന കരാറിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള ക്രൂഡ് ഓയിൽ വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി.
യുഎഇയുടെ മർബൻ ക്രൂഡ് ഒഴികെയുള്ള പല ഇനങ്ങളുടെയും വില ബാരലിന് 100 ഡോളറിന് താഴെയെത്തിയിട്ടുണ്ട്. സ്ഥിര സമാധാന ധാരണയിലേക്ക് നീങ്ങുകയാണെങ്കിൽ വില 80 മുതൽ 90 ഡോളർ വരെ താഴാനിടയുണ്ടെന്നാണ് വിപണി വിലയിരുത്തൽ.
English Summary
India has discovered a new natural gas reserve in Rajasthan’s Jaisalmer district amid rising global fuel prices caused by tensions in West Asia. Officials say the find could strengthen India’s energy security and reduce dependence on imports.









