കണ്ണില്ലാത്ത ക്രൂരത! ജൻ ശതാബ്ദി എക്സ്പ്രസിൽ ചോരക്കുഞ്ഞിനെ ട്രാക്കിലേക്ക് എറിഞ്ഞു; മൂന്ന് വയസ്സുകാരനെ എറിയാൻ നോക്കവെ സഹയാത്രക്കാർ ഇടപെട്ടു
റാഞ്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞുകൊന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഝാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഹൗറ-ബാർബിൽ ജൻ ശതാബ്ദി എക്സ്പ്രസിലായിരുന്നു ദാരുണ സംഭവം. ഖർസവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്ഖർസവാൻ, മഹാലിമരുപ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സഞ്ചരിക്കുമ്പോഴാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞത്.
റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
മൂന്ന് വയസുള്ള മറ്റൊരു കുട്ടിയെയും ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയാൻ ശ്രമിച്ചെങ്കിലും സഹയാത്രക്കാർ ഇടപെട്ട് തടഞ്ഞു. തുടർന്ന് യുവതിയെ റെയിൽവേ സംരക്ഷണ സേനയ്ക്ക് കൈമാറുകയായിരുന്നു.
പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് ഷഹാബുദ്ദീൻ എന്നയാളോടൊപ്പം കഴിഞ്ഞ നാല് വർഷമായി ഇവർ താമസിച്ചുവരികയായിരുന്നു. എന്നാൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary
A woman was arrested in Jharkhand for allegedly throwing her one-and-a-half-month-old baby from a moving train, resulting in the infant’s death. Passengers prevented her from attempting the same with another child and handed her over to railway police.









