കൊച്ചി: ഹൈക്കോടതി ഉത്തരവിന് എതിരായി വെടിക്കെട്ട് നടത്തിയതിന് മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു വെടിക്കെട്ട്. നിയമപരമായ അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഫോടക വസ്തുക്കൾ വെടിക്കെട്ടിൽ ഉൾപ്പെടുത്തിയതിനാണ് കേസ്.
മരട് കൊട്ടാരം ദേവി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ വെകുന്നേരമായിരുന്നു വെടിക്കെട്ട്. ഹൈക്കോടതി ഉത്തരവുകൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനാണ് ജില്ലാ ഭരണകൂടം ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ടാണ് വെടിക്കെട്ട് നടത്തിയിരിക്കുന്നത് എന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
അപകട സാധ്യത കൂടുതലുള്ള സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. വടക്കേ ചേരുവാരം കരയുടെ ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കും കണ്ടാലറിയാവുന്ന കുറച്ചുപേർക്കെതിരെയും പൊലീസ് നടപടികൾ തുടങ്ങി. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കും.