ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും. രാജ്യത്തെതന്നെ എല്ലാ സംസ്ഥാന സർക്കാരുമായും ന്യൂനപക്ഷ കമ്മീഷനുമായും ചർച്ച നടത്തി രൂപപ്പെടുത്തിയതാണ് ഇപ്പോൾ അവതരിപ്പിക്കുന്ന ഈ ബില്ല്.
എല്ലാ നിർദേശങ്ങളും സ്വീകരിച്ചശേഷം മാറ്റങ്ങൾ വരുത്തിയ ബില്ലാണ് സഭയിലേക്ക് കൊണ്ടുവന്നത്. ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യസഭകൂടി കടന്നാൽ ബില്ലിന് പാർലമെന്റിന്റെ അംഗീകാരമാകും. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്നതോടെ നടപടികൾ അവസാനിക്കും.
ജെപിസി എല്ലാ നിർദേശങ്ങളും സ്വീകരിച്ചുവെന്നും ജെപിസി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്നും കിരൺ റിജിജു ബില്ലവതരണത്തിനിടെ രാജ്യസഭയിൽ പറഞ്ഞു. 4.9 ലക്ഷം വഖഫ് ഭൂമി രാജ്യത്ത് ഉണ്ടെന്നും ഇതിൽ നിന്നുള്ള വരുമാനം വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. നേരായ വഖഫിന്റെ ഉപയോഗം ശരിയായ ദിശയിലേക്ക് നയിക്കുകയാണ് ചെയ്യുക.
കോൺഗ്രസിന് കഴിയാതിരുന്നത് നടപ്പിലാക്കാനാണ് നരേന്ദ്രമോദി സർക്കാർ ഈ ബില്ല് കൊണ്ടുവന്നത്. എന്നാൽ ഇത് മുസ്ലിം വിശ്വാസത്തിൽ കൈകടത്തുകയല്ല ചെയ്യുന്നത്. യുപിഎ സർക്കാർ ഡൽഹിയിലെ 123 സർക്കാർ സ്വത്തുക്കൾ വഖഫിന് നൽകി. പുതിയ ബിൽ ഒരു അധികരവും തട്ടിയെടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് ബില്ലിൽ ഭേദഗതി വരുത്തിയ നടപടികളേക്കാൾ മികച്ചതായാണ് നടത്തിയത്. പുതിയ ബില്ലിന്റെ ഗുണം അമുസ്ലിങ്ങൾക്ക് അല്ല മുസ്ലിങ്ങൾക്ക് തന്നെയായിരിക്കും. എന്നാൽ അമുസ്ലിങ്ങൾ വഖഫിൽ ഇടപെടും എന്ന വ്യാജ പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്.
എന്നാൽ സുതാര്യതയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുസ്ലിം ഭൂമികളിലോ ആരാധനാലയങ്ങളിലോ അമുസ്ലിംകൾ കൈകടത്തുകയില്ലെന്ന് കിരൺ റിജിജു പറഞ്ഞു.
രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ വഖഫ് നിയമഭേദഗതി ബില്ല് നിയമമായി മാറും. ലോക്സഭയിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർക്കുകയായിരുന്നു. ബില്ലിന്മേൽ പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികൾ ഭൂരിപക്ഷ വോട്ടോടെ തള്ളി. ശക്തമായ വാദപ്രതിവാദങ്ങളാണ് വഖഫ് ബില്ലിന്മേൽ ലോക്സഭയിൽ ഉയർന്നത്. ഭരണഘടന വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി ലോക്സഭയിൽ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിർത്തു.
അതെ സമയം, 14 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവിൽ ഇന്നു പുലർച്ചെ 1.56നാണ് ബിൽ ലോക്സഭയിൽ പാസായത്. 232നെതിരെ 288 വോട്ടുകൾക്കാണ് വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. 520 പേരാണ് സഭയിൽ വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 261 പേരുടെ പിന്തുണ ലഭിച്ചാൽ ബിൽ പാസാകുന്ന സാഹചര്യത്തിലാണ് 288 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചത്.