കൊച്ചി: ഭക്ഷണം വിളമ്പുന്ന സമയത്ത് ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്തതിന് അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർക്ക് മർദനമേറ്റു. ആലുവ സബ്ജയിലിൽ ലഹരി കേസിലെ പ്രതികൾ ആണ് ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. അസി. പ്രിസൻ ഓഫീസർ കെ.ജി.സരിൻ ആണ് ആക്രമണത്തിന് ഇരയായത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്, മുഹമ്മദ് അസാർ, മുനീസ് മുസ്തഫ എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. ഭക്ഷണം വിളമ്പുന്ന സമയത്ത് ബഹളമുണ്ടാക്കിയ അഫ്സലിനെ സൂപ്രണ്ടിന്‍റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴായിരുന്നു അക്രമം നടത്തിയത്.
അഫ്സലിനെ പിടിച്ചുമാറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നാലുപേരും ചേര്‍ന്ന് സാറിനെ ആക്രമിക്കുകയായിരുന്നു. ജയിലിന്‍റെ ഓഫീസിനും നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. സംഭവത്തിൽ ജയിൽ അധികൃതരുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ രണ്ടു പ്രതികളെ വിയ്യൂരിലേക്കും രണ്ടു പേരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റിയിട്ടുണ്ട്.