ലഖ്നൗ: സ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം സഹോദരിയെയും 3 വയസുള്ള മകളെയും വെടിവച്ച് കൊന്ന് യുവാവിന്റെ ക്രൂരത. മഹേര ചുംഗി എന്ന സ്ഥലത്ത് വച്ച് ഞായറാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. റിട്ടയേർഡ് ചീഫ് മെഡിക്കൽ ഓഫീസർ ലവ്കുഷ് ചൗഹാൻ്റെ മകൻ ഹർഷവർദ്ധൻ ആണ് പ്രതി. തൻ്റെ സഹോദരി ജ്യോതി (40), മൂന്ന് വയസ്സുള്ള മരുമകൾ എന്നിവർക്ക് നേരെയാണ് ഇയാൾ വെടുയുതിർത്തതെന്ന് എസ്എസ്പി സഞ്ജയ് കുമാർ വർമ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി മകളോടൊപ്പമാണ് അച്ഛൻ താമസിച്ചിരുന്നത്.
വെടിയൊച്ച കേട്ട് വീട്ടുകാർ മുറിയിലേക്ക് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയും കുഞ്ഞിനേയുമാണ് കണ്ടതെന്ന് എസ്എസ്പി പറഞ്ഞു. സംഭവസമയത്ത് ജ്യോതിയുടെ അച്ഛൻ ലവ്കുഷ് ചൗഹാൻ ഒന്നാം നിലയിലും ജ്യോതി, ഭർത്താവ് രാഹുൽ, മകൾ തഷു, ഹർഷവർദ്ധൻ്റെ ഭാര്യ എന്നിവർ താഴത്തെ നിലയിലുമാണ് ഉണ്ടായിരുന്നത്. തന്റെ മക്കളുമായി മുറിയിലെത്തിയാണ് ഹർഷവർധൻ വെടിയുതിർത്തെന്നും ജ്യോതിയെയും തഷുവിനെയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തിയെന്നും ജ്യോതിയുടെ ഭർത്താവ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നും പൊലീസ് വിശദമാക്കി.
2019ലാണ് രാഹുലും ജ്യോതിയും വിവാഹിതരായത്. പിന്നീട് പിതാവിൻ്റെ സംരക്ഷണത്തിനായി കഴിഞ്ഞ മൂന്ന് വർഷമായി അച്ഛനൊപ്പമാണ് ഇവർ താമസിക്കുന്നത്. ഭർത്താവ് രാഹുൽ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും അച്ഛൻ പൊലീസിനോട് പറഞ്ഞു. അച്ഛൻ തൻ്റെ വീടും കൃഷിയിടവും ജ്യോതിയുടെ പേരിലേക്ക് മാറ്റിയതാണ് ഹർഷവർദ്ധനെ പ്രകോപിപ്പിച്ചത്. ഇതേച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു.