കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ താൽക്കാലിക സ്റ്റേജ് അനുമതി ഇല്ലാതെയാണ് നിർമിച്ചതെന്ന് ന്യൂസ് 4 മീഡിയ ഇന്നലെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി ജിസിഡിഎ അധികൃതർതന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയ്ക്കായി കലൂർ സ്റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാരും പുറത്തുവന്നിട്ടുണ്ട്.
സംഘാടകരായ മൃദംഗ വിഷന് ജിസിഡിഎ നൽകിയ അനുമതി കരാർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയത്. സ്റ്റേഡിയം ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് സംഘാടകർ അനുമതി തേടിയതെന്നും സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയിരുന്നില്ലെന്നുമാണ് ജിസിഡിഎയുടെ വെളിപ്പെടുത്തൽ. ഗാലറിയിൽ അധികമായി ഉണ്ടാക്കി താൽക്കാലിക സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. അധികനിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നേരത്തെതന്നെ നിർദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിർദ്ദേശങ്ങളിൽ പറയുന്നുണ്ടെന്നാണ് തടിയൂരാൻ പറയുന്ന ന്യായം.
അതേസമയം, സംഭവത്തിൽ പരിപാടിയുടെ സംഘാടകരിൽ ഒരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൃഷ്ണകുമാർ എന്നയാളെയാണ് പലാരിവട്ടം പൊലീസ് ചോദ്യം ചെയ്യുന്നത്. ഓസ്കാർ ഇവൻറ് മാനേജ്മെൻറ് ഉടമയാണ് കൃഷ്ണകുമാർ. ഇവരാണ് കലൂരിൽ പരിപാടി നടത്തിയത്. കൊച്ചി സ്റ്റേഡിയത്തിൽ പൊലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് മുൻകൂർ ജാമ്യം തേടി മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നാളെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹർജിയിൽ മൃദഗവിഷൻ വ്യക്തമാക്കി.അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകർ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തൻറെ ഗൺമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.സങ്കടകരമായ അപകടമാണ് എംഎൽഎയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കി മറ്റു പരിപാടികൾ നടത്തിയില്ല.എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ താത്കാലിക സ്റ്റേജ് നിർമിച്ചത് ജിസിഡിഎയുടെ അനുമതി വാങ്ങാതെ! ബാരിക്കേഡിനു പകരം റിബണ്‍ വലിച്ചുകെട്ടി; മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൻ സുരക്ഷ വീഴ്ച