ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ കവരപ്പേട്ട ട്രെയിൻ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് 28 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. രണ്ടെണ്ണം റദ്ദാക്കി.(Kavaraippettai train accident; 19 passengers injured)
അപകടത്തിനു ശേഷം യാത്രക്കാരെ സുരക്ഷിതമായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഇവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയതായി റെയിൽവേ അറിയിച്ചു. പുലർച്ച 4.45ന് യാത്രക്കാരുമായി പ്രത്യേക ട്രെയിൻ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് അറിയിച്ചു.
ഇന്നലെ രാത്രി എട്ടരയ്ക്കാണ് അപകടമുണ്ടായത്. മൈസൂരിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 13 കോച്ചുകൾ പാളം തെറ്റി. 3 കോച്ചുകൾക്ക് തീപിടിച്ചു. ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
ബെംഗളുരുവിലും ട്രെയിൻ കടന്നു പോയ എല്ലാ സ്റ്റേഷനുകളിലും ഹെൽപ് ഡെസ്ക് തുറന്നു. ഹെല്‍പ് ലൈന്‍ നമ്പര്‍: 04425354151, 04424354995, ബെംഗളൂരു റെയിൽവേ ആസ്ഥാനത്തെ വാർ റൂം നമ്പർ: 08861309815.