തിരുവനന്തപുരം: ഈ വര്‍ഷവും സംസ്ഥാനത്തെ എ.എ.വൈ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ വര്‍ഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാരാഘോഷ പരിപാടി ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.(13-item onam kit for yellow ration card holders, Onam celebrations cancelled; Chief Minister)
സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ഒരുക്കും. ഓണക്കാലത്തു നിത്യോപയോഗ സാധങ്ങള്‍ തടസമില്ലാതെ സപ്ലൈക്കോ ഔട്ട്ലെറ്റുകളില്‍ ലഭ്യമാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ മാവേലി/സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിന് പുറമെ പ്രമുഖ കമ്പനികളുടെ ബ്രാന്‍റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വില്‍പ്പന നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 1500 ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ മുഖേനയുമാണ് നടത്തുക. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ 13 ഇനം സാധനങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണികളില്‍ സാധനങ്ങള്‍ ലഭ്യമാണ്.
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി സംഘങ്ങള്‍ക്കും നെയ്ത്തുകാര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 14 വരെ റിബേറ്റോടുകൂടി വില്‍പന നടത്തും. ഓണക്കാലത്ത് സര്‍ക്കാര്‍ ആഭുമുഖ്യത്തിലുള്ള ആഘോഷമൊഴികെ മറ്റെല്ലാ കാര്യങ്ങളും നടക്കും. കയര്‍ ഫെഡ് ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 30 വരെ അവരുടെ കയര്‍ ഉല്‍പ്പങ്ങള്‍ക്ക് പരമാവധി 23% ഇളവ് നല്‍കും. മെത്തകള്‍ക്ക് പരമാവധി 50% ഇളവ് നല്‍കും.
2000 കര്‍ഷക ചന്തകള്‍ ഓണത്തിന്‍റെ ഭാഗമായി സെപ്തംബര്‍ 11 മുതല്‍ 14 വരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണ പച്ചക്കറികള്‍ക്ക് മൊത്ത വ്യാപാര വിലയെക്കാള്‍ 10 ശതമാനം കൂട്ടി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണി വിലയെക്കാള്‍ 30 ശതമാനം വരെ താഴ്ത്തിയായിരിക്കും വില്‍ക്കുക. ജൈവ പച്ചക്കറികള്‍മൊത്ത വ്യാപാര വിലയെക്കാള്‍ 20 ശതമാനം കൂട്ടി കര്‍ഷകരില്‍ നിന്ന് സംഭരിച്ചും വിപണി വിലയെക്കാള്‍ 10 ശതമാനം വരെ താഴ്ത്തിയും വില്‍ക്കുന്നതായിരിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.