തിരുപ്പതി: സ്വർണ വില കുതിക്കുന്നതൊന്നും പ്രശ്നമല്ല, തിരുപ്പതി ക്ഷേത്രത്തിലേക്ക് കഴിഞ്ഞ വർഷം മാത്രം വഴിപാടായി ലഭിച്ചത് 773 കോടി രൂപ വിലമതിക്കുന്ന 1,031 കിലോ സ്വർണമാണ്. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലയുള്ള 11,329 കിലോഗ്രാം സ്വർണമാണ് ട്രസ്റ്റിൻ്റെ പേരിലുള്ളത്. ക്ഷേത്രം ഭാരവാഹികളാണ് സ്വത്ത് വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം നാല് ടൺ സ്വർണം ലഭിച്ചു.
മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന് ഇവിടെ നിത്യേന ആറു പൂജകളാണുള്ളത്. പുലർച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്കു നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ്. തിങ്കളാഴ്ചകളിൽ വിശേഷപൂജ, ചൊവ്വാഴ്ചകളിൽ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളിൽ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളിൽ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളിൽ അഭിഷേകം എന്നിവ പ്രധാനമാണ്.
