ഏഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അര്‍ബുദ കേസുകളിലും മരണങ്ങളിലും ഇന്ത്യ രണ്ടാമതെന്ന് റിപ്പോർട്ട്. ലാന്‍സെറ്റിന്റെ റീജണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യകതമാക്കുന്നത്. 2019ല്‍ 12 ലക്ഷം പുതിയ അര്‍ബുദ കേസുകളും ഇതോട് അനുബന്ധിച്ചുള്ള 9.3 ലക്ഷം മരണങ്ങളുമാണ് ഇന്ത്യയില്‍ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. 48 ലക്ഷം പുതിയ കേസുകളും 27 ലക്ഷം മരണങ്ങളുമായി ചൈനയാണ് ഏഷ്യയിലെ അര്‍ബുദ രോഗ വ്യാപനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്.
ഒന്‍പത് ലക്ഷം കേസുകളും 4.4 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയ ജപ്പാനാണ് മൂന്നാമത് ആണെന്നും പഠനങ്ങൾ പറയുന്നു. ട്രക്കിയല്‍, ബ്രോങ്കസ്, ലങ് കാന്‍സറുകളാണ് ഏഷ്യയില്‍ ഏറ്റവും പ്രബലമായ അര്‍ബുദങ്ങളെന്നും ഗവേഷകര്‍ വ്യക്തമാക്കി. 13 ലക്ഷം പുതിയ കേസുകളും 12 ലക്ഷം മരണങ്ങളുമാണ് ഈ അർബുദങ്ങൾ മൂലം സംഭവിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കുരുക്ഷേത്ര, എയിംസ് ജോധ്‌പൂര്‍, ഭട്ടിന്‍ഡ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്‌ധര്‍ അടക്കമുള്ള ഗവേഷകരുടെ രാജ്യാന്തരസംഘമാണ് പഠനത്തില്‍ പങ്കെടുത്തത്.
ഏഷ്യയിലെ സ്‌ത്രീകളില്‍ ഏറ്റവും അധികം കാണപ്പെടുന്നത് ഗര്‍ഭാശയമുഖ അര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍) ആണെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എച്ച്‌പിവിക്കെതിരെയുള്ള വാക്‌സീന്റെ പ്രാധാന്യം എന്തെന്ന് വ്യക്തമാക്കുന്നു. പുകവലി, മദ്യപാനം, വായുമലിനീകരണം എന്നിവയാണ് ഏഷ്യയിലെ അര്‍ബുദങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഖൈനി, ഗുഡ്‌ക, പുകയില, പാന്‍മസാല എന്നിവയെല്ലാം ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വായിലെ അര്‍ബുദത്തിന് സാധ്യത വർധിപ്പിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.