അബദ്ധത്തിൽ കാറിന്റെ വാതിൽ പൂട്ടിപ്പോയി; പുറത്ത് കഠിനമായ ചൂടും! ശ്വാസംമുട്ടി മരിച്ചത് 8-ഉം 5-ഉം വയസ്സുള്ള കുരുന്നുകൾ
രാജസ്ഥാൻ: വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കുടുങ്ങിയ രണ്ട് സഹോദരിമാർ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാനിലെ ആൽവാറിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം നടന്നത്.
എട്ട് വയസ്സുകാരിയായ ടീനയും അഞ്ച് വയസ്സുകാരിയായ ലക്ഷ്മിയും ആണ് മരിച്ചത്. വൈശാലി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖുദൻപുരി പ്രദേശത്തായിരുന്നു സംഭവം.
ഉച്ചയോടെ വീടിന് സമീപം കളിക്കാനിറങ്ങിയ കുട്ടികൾ സമീപത്തെ ഒരു കാർ സർവീസ് സെന്ററിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ കയറിയതായാണ് വിവരം. കളിക്കുന്നതിനിടെ അബദ്ധത്തിൽ വാഹനത്തിന്റെ വാതിലുകൾ ലോക്കാവുകയായിരുന്നു.
പുറത്ത് അതിശക്തമായ ചൂട് അനുഭവപ്പെട്ടിരുന്നതിനാൽ മിനിറ്റുകൾക്കകം കാറിനുള്ളിലെ താപനില ഉയർന്നു. ശ്വാസംമുട്ടലും കഠിന ചൂടും കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ സാധിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികളെ ഏറെ നേരം കാണാതായതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. ഇതിനിടെയാണ് സർവീസ് സെന്ററിലെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടികളെ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടികൾ ഏകദേശം 30 മിനിറ്റോളം കാറിനുള്ളിൽ കുടുങ്ങിക്കിടന്നിരിക്കാമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
നാല് വർഷം മുമ്പ് കുട്ടികളുടെ അമ്മ മരിച്ചിരുന്നു. തുടർന്ന് പിതാവായ രമേശ് തനിച്ചാണ് രണ്ട് മക്കളെയും വളർത്തിയിരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുട്ടികളുടെ മരണത്തിൽ പ്രദേശത്ത് ദുഃഖം നിറഞ്ഞിരിക്കുകയാണ്.
പൊലീസ് മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
Two young sisters died of suffocation after accidentally getting trapped inside a parked car in Rajasthan’s Alwar district. The incident happened amid severe heatwave conditions in the region.









