“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ എടുത്ത ചരിത്ര വഴികൾ
കൊച്ചി: മുസ്‌ലിം ലീഗ് തിരികെ വിളിച്ചാൽ തിരിച്ചുപോകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിച്ച് മുൻമന്ത്രി കെ.ടി. ജലീൽ. ഇടതുപക്ഷ രാഷ്ട്രീയം വിട്ട് മറ്റൊരു വഴിയില്ലെന്നും ചുവപ്പിനൊപ്പമാണ് ഇനി മുന്നോട്ടുള്ള യാത്രയെന്നും ജലീൽ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും,” എന്നാണ് ജലീൽ കുറിച്ചത്.
ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും വിശ്വസിച്ചവരെ ഒരിക്കലും വഞ്ചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും,” എന്നും ജലീൽ വ്യക്തമാക്കി.
ചരിത്രപരമായ പ്രതിരോധങ്ങളെ പരാമർശിച്ചുകൊണ്ട്, “അവസാനം വരെ പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിം ലീഗിലേക്ക് തിരിച്ചുപോകുമെന്ന രീതിയിലുള്ള പ്രചരണങ്ങൾക്കിടെയാണ് ജലീലിന്റെ പ്രതികരണം ശ്രദ്ധ നേടുന്നത്.
English Summary
Former minister K.T. Jaleel dismissed social media speculation about returning to the Muslim League, saying he would continue firmly with Left politics and remain loyal to the CPM and Pinarayi Vijayan.









