പ്രതീക്ഷിച്ചതിലും ഇരട്ടി അതിഥികൾ വന്നു; കല്യാണസദ്യയിൽ വയറിളക്കമരുന്ന് കലർത്തി വധുവിന്റെ പിതാവ്!
പാറ്റ്ന: പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയോളം അതിഥികൾ എത്തിയതോടെ വിവാഹച്ചടങ്ങിൽ ഉണ്ടായ അപ്രതീക്ഷിത സംഭവമാണ് ബിഹാറിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. ഏകദേശം 100 പേർക്കായി മാത്രം ഭക്ഷണം തയ്യാറാക്കിയിരുന്ന ചടങ്ങിലേക്ക് 200ഓളം ആളുകൾ എത്തിയതോടെയാണ് സംഭവവികാസങ്ങൾ അരങ്ങേറിയത്.
വരന്റെ വീട്ടിൽ നിന്ന് 100 പേരെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും അതനുസരിച്ചാണ് ഭക്ഷണം ഒരുക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അതിഥികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ ഭക്ഷണം മതിയാകില്ലെന്ന ആശങ്ക വധുവിന്റെ പിതാവിനെ സമ്മർദ്ദത്തിലാക്കി.
ഇതിനിടെ വിവാഹവേദിയിലെ പ്രധാന കവാടം പൂട്ടിയതായും പുറത്തുനിന്ന് എത്തിയവർക്കും അകത്തുണ്ടായിരുന്നവർക്കും ആശയക്കുഴപ്പം നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.
തുടർന്ന് വധുവിന്റെ പിതാവ് ഭക്ഷണത്തിൽ വയറിളക്കമരുന്ന് ചേർത്ത് വിളമ്പിയെന്നാരോപിച്ചാണ് സംഭവം കൂടുതൽ വിവാദമായത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ നിരവധി അതിഥികൾക്ക് വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ അവർ സമീപത്തെ തുറസ്സായ സ്ഥലങ്ങളിലേക്കും വയലുകളിലേക്കും ഓടിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിഥികളുടെ എണ്ണം അപ്രതീക്ഷിതമായി കൂടിയത് ആരെയും സമ്മർദ്ദത്തിലാക്കുമെന്ന അഭിപ്രായവുമായി ചിലർ വധുവിന്റെ പിതാവിനെ പിന്തുണച്ചപ്പോൾ, തമാശയ്ക്കോ ദേഷ്യത്തിനോ പോലും ഭക്ഷണത്തിൽ ദോഷകരമായ വസ്തുക്കൾ ചേർക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മറ്റൊരു വിഭാഗം വിമർശിച്ചു.
സംഭവം പ്രദേശത്ത് വലിയ ചർച്ചയായതോടെ നാട്ടുകാരും ബന്ധുക്കളും ഇടപെട്ടാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
English Summary
A bizarre incident from Bihar has gone viral after a bride’s father allegedly mixed laxatives in wedding food when twice the expected number of guests arrived. Several guests reportedly suffered stomach discomfort after the meal, sparking widespread discussion on social media.









