”ഇനി ‘മേനോൻ സാറേ’ എന്ന് വിളിക്കണമെന്നാണോ കവി ഉദ്ദേശിച്ചത്?”’വടശേരി ദാമോദരൻ മേനോൻ സതീശൻ’; മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ കോൺഗ്രസിൽ പരസ്യപ്പോര്!
മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞയ്ക്കിടെ പേരിനൊപ്പം ‘മേനോൻ’ ചേർത്തതിനെ ചുറ്റിപ്പറ്റി കോൺഗ്രസിനകത്തും പുറത്തും കടുത്ത ചർച്ചകൾ. ജാതിവാൽ ഉപയോഗിച്ചതിനെ വിമർശിച്ചും പിന്തുണച്ചും നിരവധി നേതാക്കളും സോഷ്യൽ മീഡിയ പ്രവർത്തകരും രംഗത്തെത്തി.
കോൺഗ്രസ് നേതാവ് ജിന്റോ ജോൺ ആണ് ആദ്യം വിഷയത്തിൽ പ്രതികരിച്ചത്. ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസാണ് കൂടുതൽ ഉൾക്കൊള്ളുന്നതെന്നും, രാഷ്ട്രീയം സ്വന്തം ബോധ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ജിന്റോ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പിന്നാലെ കോൺഗ്രസ് നേതാവ് വി.ആർ. അനൂപും വിമർശനവുമായി എത്തി. മുൻ സത്യപ്രതിജ്ഞകളിൽ ഇല്ലാതിരുന്ന ‘മേനോൻ’ ഇപ്പോൾ എങ്ങനെ വന്നുവെന്ന് ചോദിച്ച അദ്ദേഹം, ജാതി സാമൂഹിക അധികാരത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി.
അതേസമയം സതീശനെ പിന്തുണച്ച് രാജു പി. നായർ, ബി.ആർ.എം ഷെഫീർ, മുഹമ്മദ് ഷിയാസ് എന്നിവർ രംഗത്തെത്തി. വ്യക്തിയെ വിലയിരുത്തേണ്ടത് പേരുകൊണ്ടല്ല, നിലപാടുകളാലാണെന്ന് രാജു പി. നായർ പറഞ്ഞു. സ്വന്തം പിതാവിന്റെ പേര് പറഞ്ഞതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടതില്ലെന്നും, നമ്പൂതിരിപ്പാട്, നായനാർ പോലുള്ള പേരുകളും ജാതിയുമായി ബന്ധപ്പെട്ടതാണെന്ന കാര്യം വിമർശകർ മറക്കരുതെന്നും ബി.ആർ.എം ഷെഫീർ പ്രതികരിച്ചു.
വിഷയത്തിൽ സിപിഎം നേതാക്കളും പ്രതികരിച്ചു. പി. സരിൻ സമൂഹമാധ്യമങ്ങളിലൂടെ പരിഹാസവുമായി രംഗത്തെത്തി. സത്യപ്രതിജ്ഞയ്ക്കിടെ വി.ഡി. സതീശൻ ‘വടശേരി ദാമോദരൻ മേനോൻ സതീശൻ’ എന്നാണ് പേര് പറഞ്ഞത്. ഇതോടെയാണ് പേരിനൊപ്പം ചേർത്ത ‘മേനോൻ’ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചയ്ക്ക് വഴിവച്ചത്.
English Summary
A debate erupted after Kerala Chief Minister V.D. Satheesan used “Menon” along with his name during the oath-taking ceremony. Congress leaders and social media users reacted both in support and criticism, turning the issue into a wider discussion on caste identity in politics.









